ADVERTISEMENT

ന്യൂഡൽഹി ∙ പൊലീസ് ഉദ്യോഗസ്ഥര്‍ സദാചാര പൊലീസാകരുതെന്നു സുപ്രീംകോടതി. വ്യക്തിയുടെ അവസ്ഥ ചൂഷണം ചെയ്യരുത്. സാഹചര്യം മുതലെടുത്തു ശാരീരിക, ഭൗതിക ആവശ്യങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതു തെറ്റാണെന്നും കോടതി നിരീക്ഷിച്ചു. ഗുജറാത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടതു ശരിവച്ചായിരുന്നു കോടതി ഉത്തരവ്.

അച്ചടക്ക നടപടിയെടുത്തു സിഐഎസ്എഫ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇയാളെ തിരിച്ചെടുക്കാന്‍ നിര്‍ദേശവും നല്‍കി. ഇതിനെതിരെ സിഐഎസ്എഫ് സുപ്രീംകോടതിയിൽ നല്‍കിയ ഹര്‍ജിയിലാണു ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ.കെ.മഹേശ്വരി എന്നിവരുടെ ബെ‍ഞ്ച് നിലപാടു വ്യക്തമാക്കിയത്.

സിഐഎസ്എഫ് കോൺസ്റ്റബിളായിരുന്ന സന്തോഷ് കുമാർ പാണ്ഡെയ്ക്ക് എതിരെയാണു നടപടി. 2001 ഒക്ടോബർ 26നും 27നും ഗുജറാത്തിലെ വഡോദരയിലെ ഐപിസിഎൽ ടൗൺഷിപ്പിൽ രാത്രിജോലി ചെയ്യുകയായിരുന്നു സന്തോഷ്. പുലർച്ചെ ഒരു മണിയോടെ മഹേഷ് ബി.ചൗധരി എന്നയാളും പ്രതിശ്രുത വധുവും ഇരുചക്ര വാഹനത്തിൽ ഇതുവഴി പോയപ്പോൾ സന്തോഷ് തടഞ്ഞു. യുവതിക്കൊപ്പം തനിക്കും കുറച്ചുസമയം ചെലവിടണമെന്നു സന്തോഷ് ആവശ്യപ്പെട്ടു.

ഇതിനെതിരെ മഹേഷ് പ്രതികരിച്ചപ്പോൾ പകരമായി മറ്റെന്തെങ്കിലും തരണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. മഹേഷ് കയ്യിൽ കെട്ടിയിരുന്ന വാച്ച് അഴിച്ചു സന്തോഷിനു കൊടുക്കേണ്ടി വന്നു. സംഭവത്തെപ്പറ്റി അടുത്ത ദിവസം മഹേഷ് പരാതി നൽകി. അന്വേഷണത്തിൽ ആരോപണങ്ങൾ തെളിഞ്ഞതോടെ സന്തോഷിനെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. സന്തോഷ് പൊലീസ് ഉദ്യോഗസ്ഥനല്ലെന്നും, പൊലീസായാലും സദാചാര പൊലീസിങ്ങോ ഉപഹാരങ്ങളോ കൈപ്പറ്റരുതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

English Summary: Police officers not required to do moral policing: SC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com