‘രാജ്യത്തെ ഒന്നിപ്പിക്കേണ്ട സമയം, ഉൾവിളി വന്നു’: രാഹുലിനൊപ്പം നടന്ന് കമല്‍ഹാസന്‍
Mail This Article
ന്യൂഡൽഹി ∙ രാജ്യം ഭരിക്കുന്നത് നരേന്ദ്ര മോദി സര്‍ക്കാരല്ലെന്നും അംബാനി, അദാനി സര്‍ക്കാരാണെന്നും രാഹുല്‍ ഗാന്ധി. രാജ്യം നേരിടുന്ന യഥാർഥ പ്രശ്നങ്ങളില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാന്‍ ഹിന്ദു– മുസ്‌ലിം ധ്രുവീകരണം സൃഷ്ടിക്കുകയാണ്. ഇതിന് മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കുന്നു. ഭാരത് ജോഡോ യാത്രയുടെ ഡല്‍ഹി പര്യടനത്തിന്റെ സമാപനത്തിലാണ് രാഹുലിന്റെ വിമര്‍ശനം.
‘രാജ്യത്തെ ചില ശതകോടീശ്വരന്മാർക്ക് 1–3 ലക്ഷം കോടി രൂപയാണ് വായ്പയാണ് നൽകുന്നത്. എന്നാൽ കർഷകർക്കും ചെറുകിട വ്യാപാരികൾക്കും മുൻപിൽ ബാങ്കുകളുടെ വാതിൽ അടഞ്ഞുകിടക്കുന്നു. കർഷകർ പോകുമ്പോൾ അവരെ തള്ളിപ്പുറത്താക്കുകയാണ് ചെയ്യുന്നത്. മോദിയുടെ നോട്ട് നിരോധനവും ജിഎസ്ടി നടപ്പാക്കലും രാഷ്ട്രീയമല്ല, ആയുധങ്ങളാണ്. ഇടത്തരം വ്യാപാരികളെ കൊല്ലാനുള്ള ആയുധങ്ങൾ’– രാഹുൽഗാന്ധി പറഞ്ഞു.
സൂപ്പര്‍ താരവും മക്കൾ നീതിമയ്യം നേതാവുമായ കമല്‍ഹാസന്‍ ജോഡോ യാത്രയുടെ സമാപനത്തില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ചേര്‍ന്നു. ഐടിഒ മുതൽ ചെങ്കോട്ട വരെയുള്ള മൂന്നര കിലോമീറ്റർ ദൂരം രാഹുലിനൊപ്പം കമൽ നടന്നു. ചെങ്കോട്ടയിലെ പൊതുയോഗത്തിലും സംസാരിച്ചു. രാജ്യത്തെ ഒന്നിപ്പിക്കേണ്ട സമയമാണിത്, ആ ഉള്‍വിളിയില്‍നിന്നാണ് യാത്രയില്‍ ചേര്‍ന്നതെന്ന് കമൽ പറഞ്ഞു.
English Summary: Kamal Haasan joins Rahul Gandhi's Bharat Jodo yatra in Delhi