മോക്‌ഡ്രില്ലിനിടെ പുഴയില്‍ മുങ്ങിയ യുവാവ് മരിച്ചു; ചികിത്സ തട്ടിപ്പെന്ന് നാട്ടുകാര്‍
Mail This Article
പത്തനംതിട്ട ∙ കല്ലൂപ്പാറയിൽ ദുരന്തനിവാരണ അതോറിറ്റി നടത്തിയ മോക്ഡ്രില്ലിൽ പങ്കെടുക്കുന്നതിനിടെ പുഴയിൽ മുങ്ങിപ്പോയ യുവാവ് മരിച്ചു. കല്ലൂപ്പാറ പാലത്തിങ്കൽ സ്വദേശിയായ കാക്കരക്കുന്നേൽ ബിനു സോമൻ (34) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ രാത്രി എട്ടു മണിയോടെയാണ് അന്ത്യം.
സംസ്ഥാന വ്യാപകമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മോക്ഡ്രില്ലിനിടെയാണ് ബിനു അപകടത്തിൽപ്പെട്ടത്. അരമണിക്കൂറിനു ശേഷമാണ് ബിനുവിനെ വെള്ളത്തിൽനിന്നു പുറത്തെടുത്തത്. പുറത്തെടുത്തപ്പോൾ തന്നെ ബിനുവിന്റെ മരണം സംഭവിച്ചിരുന്നെന്നും ചികിത്സ തട്ടിപ്പായിരുന്നെന്നും നാട്ടുകാർ ആരോപിച്ചു. എൻഡിആർഎഫ്, ഫയർഫോഴ്സ്, റവന്യൂ വകുപ്പ് തുടങ്ങി വിവിധ വിഭാഗങ്ങൾ സഹകരിച്ച മോക്ഡ്രില്ലിനിടെയായിരുന്നു അപകടം.
നീന്തലറിയാവുന്നവരെ മോക്ഡ്രില്ലിലേക്ക് ക്ഷണിച്ചത് തഹസീൽദാരാണ്. നാലു പേർ വെള്ളത്തിലിറങ്ങിയതിൽ ബിനു മുങ്ങിപ്പോകുകയായിരുന്നു. എൻഡിആർഎഫിന്റെ രക്ഷാപ്രവർത്തനം തൃപ്തികരമായിരുന്നില്ലെന്ന് ഒപ്പം ഇറങ്ങിയവർ ആരോപിച്ചു. ആംബുലൻസിൽ ഓക്സിജൻ അടക്കമുള്ള സൗകര്യങ്ങൾ ഇല്ലായിരുന്നെന്നും നാട്ടുകാർ പറയുന്നു. വെള്ളത്തിൽ വീണവരെ രക്ഷപ്പെടുത്താനുള്ള മോക്ഡ്രില്ലാണ് കല്ലൂപ്പാറയിൽ നടന്നത്.
Content Highlights: Mockdrill accident, NDRF, Kerala Fire Force