ബുദ്ധമതത്തെ തകർക്കാൻ ചൈന സാധ്യമായതെല്ലാം ചെയ്തു: ദലൈ ലാമ
Mail This Article
ഗയ∙ ചൈന ആസൂത്രിതമായി ബുദ്ധമതത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ബുദ്ധനിലുള്ള ജനങ്ങളുടെ വിശ്വാസം തകർക്കാൻ കഴിയില്ലെന്ന് ബുദ്ധമത ആത്മീയ നേതാവ് ദലൈലാമ. കഴിഞ്ഞ മാർച്ചിൽ, പത്മസംഭവ പ്രതിമ ചൈനീസ് സർക്കാർ തകർത്തതിനെ പരാമർശിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബോധഗയയിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘ബുദ്ധമതത്തെ തകർക്കാൻ ചൈന സാധ്യമായതെല്ലാം ചെയ്തു. എങ്കിലും ബുദ്ധമതം അതിന്റെ സ്ഥാനത്ത് നിൽക്കുന്നു. ചൈനയിലും ബുദ്ധമതത്തിൽ വിശ്വസിക്കുന്ന ധാരാളം ആളുകൾ ഉണ്ട്. ആരെയെങ്കിലും ദ്രോഹിക്കുന്നത് ആരുടെയും മതത്തെ അപകടത്തിലാക്കില്ല. ഇന്നും ചൈനയിലെ ബുദ്ധമത അനുയായികൾ ബുദ്ധനു മുന്നിൽ പ്രാർഥിക്കുന്നു’’– അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡിൽ നിന്നും ആണവായുധങ്ങളിൽ നിന്നും ലോകത്തെ മോചിപ്പിക്കുന്നതിനായി അദ്ദേഹം കാലചക്ര ഗ്രൗണ്ടിൽ പ്രാർഥന നടത്തി. ഗെലുക്ക് ടിബറ്റൻ ബുദ്ധമത പാരമ്പര്യത്തിൽ അർപ്പിക്കുന്ന പ്രാർഥനയിലും അദ്ദേഹം പങ്കെടുക്കും. പരിപാടിയിൽ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 30 ലക്ഷം രൂപയും ബിഹാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയും ദലൈലാമ സംഭാവന ചെയ്തു.
ദലൈ ലാമയുടെ ബോധഗയയിലെ സന്ദർശന സ്ഥലത്തുനിന്ന് കഴിഞ്ഞ ദിവസം ചൈനീസ് ചാരവനിതയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദലൈ ലാമയെ നിരീക്ഷിക്കുന്ന ജോലിയാണ് സോങ് സിയാലൻ എന്ന വനിത ചെയ്തുവന്നതെന്ന് ബിഹാർ പൊലീസ് പറഞ്ഞു. ഈ പശ്ചാത്തലത്തിലായിരുന്നു ദലൈ ലാമയുടെ പരാമർശം.
English Summary: China trying to destroy Buddhism: Dalai Lama