ADVERTISEMENT

തിരഞ്ഞെടുപ്പുകളുടെ വർഷമാണ് 2023. ഒൻപതു സംസ്ഥാന നിയമസഭകളിലേക്ക് ഈ വർഷം തിരഞ്ഞെടുപ്പ് നടക്കും. കേന്ദ്രമന്ത്രിസഭാ പുനഃസംഘടന, പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്റെ ഉദ്ഘാടനം, സുപ്രധാന നിയമനിര്‍മാണങ്ങള്‍, നിർണായക സുപ്രീം കോടതി വിധികള്‍ എന്നിവയും ഈ വർഷം ഉണ്ടായേക്കും.

∙ തിരഞ്ഞെടുപ്പുകള്‍: രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, കര്‍ണാടക, തെലങ്കാന, നാഗാലന്‍ഡ്, മേഘാലയ, ത്രിപുര, മിസോറം തുടങ്ങിയ ഒന്‍പത് സംസ്ഥാനങ്ങളില്‍ നിയമസഭാ തിര‍ഞ്ഞെടുപ്പ് നടക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ‘സെമി ഫൈനല്‍’ എന്നു ഇതിനെ വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ ബിജെപിക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നിര്‍ണായകമാണ്. കേന്ദ്ര ഭരണപ്രദേശമായി പ്രഖ്യാപിക്കപ്പെട്ട ജമ്മു കശ്മീരിലും തിരഞ്ഞെടുപ്പ് നടന്നേക്കാം.

∙ കേന്ദ്രമന്ത്രിസഭാ പുനഃസംഘടന: നിയമസഭാ തിരഞ്ഞെടുപ്പും 2024 ല്‍ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പും കണക്കിലെടുത്ത് കേന്ദ്രമന്ത്രിസഭ അഴിച്ചുപണിതേക്കും. പുനഃസംഘടനയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ലഭിച്ചേക്കും.

∙ ജി20 ഉച്ചകോടി: ലോകത്തെ ഏറ്റവും കരുത്തരായ രാജ്യങ്ങളുടെ കൂട്ടായ്മയായ ജി20യുടെ അധ്യക്ഷ പദവി ഇന്ത്യ വഹിക്കുകയാണ്. തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ 50 നഗരങ്ങളില്‍ ഉച്ചകോടിയോട് അനുബന്ധിച്ച് വിവിധ സമ്മേളനങ്ങള്‍ നടക്കും. സെപ്റ്റംബര്‍ 9,10 തിയതികളിൽ ഡല്‍ഹിയിലാണ് രാഷ്ട്രത്തലവന്‍മാരുടെ സമ്മേളനം.

∙ പുതിയ പാര്‍ലമെന്‍റ് മന്ദിരം: പുതിയ പാര്‍ലമെന്‍റ് മന്ദിരമായ ‘സെന്‍ട്രല്‍ വിസ്ത’ രാജ്യത്തിന് സമര്‍പ്പിക്കും. ഉദ്ഘാടനം അടുത്ത മാര്‍ച്ചില്‍ നടന്നേക്കുമെന്നാണ് വിവരം. അങ്ങനെയെങ്കിൽ, ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടം പുതിയ മന്ദിരത്തില്‍ ആകും നടക്കുക.

∙ പാര്‍ലമെന്‍റ് സമ്മേളനവും നിയമ നിര്‍മാണങ്ങളും: പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തല്‍, ഡേറ്റ സംരക്ഷണ ബിൽ, വൈദ്യുതി വിതരണം സ്വകാര്യ മേഖലയ്ക്ക് നല്‍കുന്ന വൈദ്യുത ബില്‍ എന്നിവയിൽ നിയമനിർമാണം ഉണ്ടായേക്കാം. ഏക വ്യക്തി നിയമവും ജഡ്ജ് നിയമനവും പാർലമെന്റിൽ ചര്‍ച്ചയാകുമെങ്കിലും നിയമനിര്‍മാണത്തിന് സാധ്യത കുറവാണ്.

∙ സുപ്രീം കോടതി കേസുകള്‍: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച കേസിൽ ഏഴംഗ ബെഞ്ചിന്റെ വാദം തുടങ്ങിയേക്കാം. പൗരത്വ ഭേദഗതി നിയമത്തിനു എതിരായ ഹർജികൾ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിച്ചേക്കും. കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി നീക്കം ചെയ്തത് ചോദ്യം ചെയ്തുള്ള ഹർജികളിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ വാദം തുടങ്ങും. കലാലയങ്ങളിൽ ഹിജാബ് വിലക്കിയതിനു എതിരായ ഹർജികളിലും ഭരണഘടന ബെഞ്ചിൽ വാദം തുടങ്ങിയേക്കും. ബഫർസോൺ വിഷയത്തിലും സുപ്രീം കോടതിയുടെ വിധിയുണ്ടായേക്കാം.

English Summary: Major expected developments in India in 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com