‘മുഖ്യമന്ത്രി തനിനിറം കാട്ടി, നടത്തിയത് ഗുരുനിന്ദ; പിണറായിക്ക് ഗുരുവിനെ വേണ്ടത് രാഷ്ട്രീയ ലാഭത്തിന്’
Mail This Article
ന്യൂഡൽഹി∙ കണ്ണൂരിൽ എസ്എൻ കോളജിലെ പരിപാടിക്കിടെ ഗുരുനിന്ദ നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ തനിനിറം വ്യക്തമാക്കിയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ശിവഗിരിയിൽ എത്തി ഗുരുദർശനങ്ങളെ പുകഴ്ത്തിയ പിണറായി വിജയൻ, എസ്എൻ കോളജ് വേദിയിൽ ഗുരുസ്തുതി ചൊല്ലുമ്പോൾ എഴുന്നേൽക്കാതെയിരുന്ന് ഗുരുവിനെ അപമാനിച്ചു.
ആവശ്യം വരുമ്പോൾ ഗുരുദർശനങ്ങളേയും ശ്രീനാരായണീയരേയും വാഴ്ത്തുന്ന മുഖ്യമന്ത്രി തരംപോലെ ഇകഴ്ത്തലും തുടരുകയാണെന്നും വി.മുരളീധരൻ ഡൽഹിയിൽ പറഞ്ഞു. മുൻപ് ഒരു നിയമസഭാംഗം ഗുരുവിന്‍റെ പേരിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ കുട്ടിച്ചാത്തനിൽ വിശ്വസിച്ച് ചൊല്ലുന്നതുപോലെയെന്ന് പരിഹസിച്ചയാളാണ് പിണറായിയെന്നും മന്ത്രി പറഞ്ഞു.
രാഷ്ട്രീയലാഭം മാത്രം നോക്കി ഗുരുദർശനങ്ങളെ ഉപയോഗപ്പെടുത്തുകയാണ് സിപിഎം. ശിവഗിരിയുടെ പുണ്യഭൂമി ശങ്കരാചാര്യരെ അപമാനിക്കാനാണ് മന്ത്രി എം.ബി. രാജേഷ് ഉപയോഗിച്ചതെന്നും വി.മുരളീധരൻ പറഞ്ഞു. ജാതിയുടെ പേരിലുള്ള ഭിന്നപ്പായിരുന്നു രാജേഷിന്റെ ലക്ഷ്യം. ശ്രീനാരായണ ഗുരുവിനോടോ ശിവഗിരിയോടോ യഥാർഥത്തിലുള്ള ബഹുമാനം മുഖ്യമന്ത്രിക്കോ സിപിഎം നേതാക്കൾക്കോ ഇല്ലെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
അതിനിടെ, ശിവഗിരി തീർഥാടന സർക്യൂട്ട് പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ഉള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും വി മുരളീധരൻ വ്യക്തമാക്കി. പദ്ധതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സാംസ്ക്കാരിക - ടൂറിസം മന്ത്രി ജി. കിഷൻ റെഡ്ഡിയെ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുയായിരുന്നു അദ്ദേഹം. നടപടി ക്രമങ്ങൾ വേഗത്തിലാക്കാൻ അധികൃതർക്ക് സാംസ്കാരിക മന്ത്രി നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.
തീർഥാടന സർക്യൂട്ട് വേഗത്തിലാക്കുമെന്ന് ശിവഗിരി തീർഥാടന നവതി ഉദ്ഘാടനം ചെയ്ത പ്രതിരോധമന്ത്രി ശ്രീ.രാജ്നാഥ് സിങ് കഴിഞ്ഞ ദിവസം ഉറപ്പ് നൽകിയിരുന്നു. ശ്രീനാരായണ ഗുരുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ കോര്‍ത്തിണക്കിയാണ് ഈ തീർഥാടന സര്‍ക്യൂട്ട് ആവിഷ്‌കരിച്ചത്. 69.47 കോടി കേന്ദ്രഫണ്ട് അനുവദിച്ചിട്ടുള്ള പദ്ധതി കേരളത്തിൽ തീർഥാടന ടൂറിസത്തിന് വലിയ സാധ്യതകൾ തുറക്കും
English Summary: V.Muraleedharan against Pinarayi Vijayan on not standing while reciting Sree Narayana Guru prayers