‘ലീഗ് ബന്ധം: പഴയ തീരുമാനം പഴങ്കഥ; ആർത്തിക്കാരോട് സന്ധിയില്ല; ആരെന്തു പറഞ്ഞാലും തിരുത്താനുള്ളത് തിരുത്തും’
Mail This Article
ഉയർന്നു വരുന്ന ഓരോ രാഷ്ട്രീയ വിഷയങ്ങളിലും എം.വി.ഗോവിന്ദൻ എന്തു പറയുന്നുവെന്ന് ഇന്നു കേരള രാഷ്ട്രീയം കൂടുതൽ കൂടുതലായി ശ്രദ്ധിക്കുകയാണ്. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിപദമേറ്റു ചുരുങ്ങിയ കാലയളവിൽ തന്നെ അദ്ദേഹം പാർട്ടിയിൽ പിടിമുറുക്കിയിരിക്കുന്നു. അടിമുടി പാർട്ടിയാണ് പൊളിറ്റ്ബ്യൂറോ അംഗം കൂടിയായ എം.വി.ഗോവിന്ദൻ എന്നു വിശേഷിപ്പിക്കുന്നവരുണ്ട്. സംഘടനാപരമായ വ്യതിയാനങ്ങളോടോ ജീർണതകളോടോ പൊറുക്കാത്ത സംസ്ഥാന സെക്രട്ടറി എന്ന വിശേഷണം ആർജിച്ച അതേ എം.വി.ഗോവിന്ദൻ തന്നെയാണ് മുസ്‌ലിം ലീഗിനോടുള്ള സിപിഎമ്മിന്റെ പുതിയ മമത പ്രഖ്യാപിച്ച് കേരള രാഷ്ട്രീയത്തെ ഞെട്ടിച്ചത്. ആ പറഞ്ഞത് നാക്കുപിഴ ഒന്നുമല്ലെന്ന് ഈ അഭിമുഖത്തിൽ ഗോവിന്ദൻ വ്യക്തമാക്കുകയാണ്. ഇ.പി.ജയരാജനും പി.ജയരാജനും തമ്മിലെ പോരിൽ സിപിഎം എവിടെ നിൽക്കുന്നു എന്ന ചോദ്യത്തിന് നേരിട്ട് മറുപടി നൽകുന്നില്ലെങ്കിലും വരികൾക്ക് ഇടയിൽ അതിനുള്ള ഉത്തരം അദ്ദേഹം ഇവിടെ നൽകുന്നു.‘ക്രോസ് ഫയർ’ അഭിമുഖ പരമ്പരയുടെ നൂറാം എപ്പിസോഡിനായി എം.വി.ഗോവിന്ദനെ എകെജി സെന്ററിൽ വച്ച് കണ്ടപ്പോൾ അദ്ദേഹം തികഞ്ഞ പ്രസന്നതയിലായിരുന്നു. തിരുവനന്തപുരത്ത് പുതിയ ജില്ലാ സെക്രട്ടറിയെ നിയോഗിക്കുക എന്ന നീണ്ടു പോയ ദൗത്യം വിജയകരമായി പൂർത്തിയാക്കിയതിനു തൊട്ടു പിന്നാലെയാണ് അദ്ദേഹം സംസാരിച്ചത്. മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ എം.വി.ഗോവിന്ദൻ നയം വ്യക്തമാക്കുന്നു.