അധിക നികുതി ചുമത്തുന്നു: ഹർജിയുമായി നടി അനുഷ്ക ശർമ ബോംബെ ഹൈക്കോടതിയിൽ
Mail This Article
മുംബൈ ∙ അധിക നികുതി ചുമത്തുന്നതുമായി ബന്ധപ്പെട്ട വിൽപന നികുതി നോട്ടിസുകൾക്കെതിരെ ബോളിവുഡ് നടി അനുഷ്ക ശർമ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. 2012–13, 2013–14 സാമ്പത്തിക വർഷങ്ങളിലെ നികുതി അടവ് സംബന്ധിച്ച് വിൽപന നികുതി ഡെപ്യൂട്ടി കമ്മിഷണർ ഇറക്കിയ രണ്ട് ഉത്തരവുകൾക്കെതിരെയാണ് നടി കോടതിയെ സമീപിച്ചത്. അനുഷ്കയുടെ ഹർജിക്ക് മറുപടി നൽകാൻ കോടതി, വിൽപന നികുതി വകുപ്പിനോട് ആവശ്യപ്പെട്ടു. ഫെബ്രുവരി ആറിന് കേസ് വീണ്ടും പരിഗണിക്കും.
ഒരു അഭിനേതാവിന് ബാധകമാകുന്നതിലും അധികം നികുതിയാണ് തനിക്കുമേൽ ചുമത്തുന്നതെന്നാണ് അനുഷ്കയുടെ വാദം. വിൽപന നികുതി വകുപ്പിന്റെ ഉത്തരവുകൾ റദ്ദാക്കണമെന്നും മറ്റ് അഭിനേതാക്കളിൽനിന്ന് ഈടാക്കുന്നതു പോലെ മാത്രമേ തന്നിൽനിന്നും നികുതി ഈടാക്കാവൂ എന്നും അനുഷ്ക ഹർജിയിൽ ആവശ്യപ്പെടുന്നു.
2012–16 കാലഘട്ടത്തിൽ നാലു ഹർജികൾ സമർപ്പിച്ചിട്ടുണ്ടെങ്കിലും അത് കോടതി അംഗീകരിച്ചില്ല. ടാക്സ് കൺസൾട്ടന്റ് സമർപ്പിക്കുന്ന ഹർജി അംഗീകരിക്കാനാകില്ലെന്നും, ബാധിക്കപ്പെട്ടയാൾ എന്തുകൊണ്ട് നേരിട്ടു ഹർജി സമർപ്പിക്കുന്നില്ലെന്നും കോടതി ചോദിച്ചു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞയാഴ്ച അനുഷ്ക പുതിയ ഹർജി സമർപ്പിച്ചത്. 2012–13 സാമ്പത്തിക വർഷത്തിൽ 1.2 കോടി രൂപയാണ് നികുതിയായി അടയ്ക്കാൻ അനുഷ്കയോട് ആവശ്യപ്പെട്ടതെങ്കിൽ, 2013–14 സാമ്പത്തിക വർഷത്തിൽ അത് 1.6 കോടിയായി വർധിച്ചു.
English Summary: Actor Anushka Sharma Goes To Bombay High Court Over Taxes