സ്ത്രീകളുടെ നഗ്നദൃശ്യം ഫോണിൽ: പരാതിക്കാരെ ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിന് നോട്ടിസ്
Mail This Article
ആലപ്പുഴ∙ സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ ഫോണിൽ കണ്ടെത്തിയ സംഭവത്തിൽ പരാതിക്കാരെ ഭീഷണിപ്പെടുത്തിയ ആലപ്പുഴ സൗത്ത് സിപിഎം ഏരിയാ കമ്മറ്റി അംഗം എ.ഡി.ജയന് പാർട്ടിയുടെ കാരണംകാണിക്കൽ നോട്ടിസ്. വിവാദത്തിൽ ജയൻ കാരണം ബോധിപ്പിക്കണമെന്നാണ് നോട്ടിസിൽ പറയുന്നത്. ജില്ലാ സെക്രട്ടേറിയറ്റിന്റെ നിർദേശപ്രകാരം ഏരിയാ കമ്മറ്റിയാണ് നോട്ടിസ് നൽകിയത്. ലോക്കൽ കമ്മറ്റിയിൽനിന്ന് ഒഴിവാക്കപ്പെട്ട ജയൻ ഏരിയാ കമ്മറ്റിയിലെത്തിയത് മത്സരത്തിലൂടെയാണ്.
സോണയ്ക്കെതിരെ പരാതി നൽകിയവരെ ഭീഷണിപ്പെടുത്തിയെന്നാണ് ജയനെതിരായ ആരോപണം. ഈ ആരോപണത്തിന് വിശദീകരണം ചോദിച്ചാണ് സിപിഎം ജില്ല സെക്രട്ടറി കാരണം കാണിക്കൽ നോട്ടിസ് നൽകാനായി സൗത്ത് ഏരിയ കമ്മറ്റിക്ക് നിർദേശം നൽകിയത്. പരാതി പിൻവലിക്കണം എന്നാവശ്യപ്പെട്ട് പരാതിക്കാരായ സ്ത്രീകളെയും അവരുടെ ഭർത്താക്കന്മാരെയും ബന്ധുക്കളെയുമൊക്കെ ചില സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തിയെന്ന ആക്ഷേപം നേരത്തെ തന്നെ ഉയർന്നിരുന്നു.
എ.ഡി.ജയനാണ് ഭീഷണിപ്പെടുത്തിയതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കൽ നോട്ടിസ് നൽകിയത്. അതിനിടെ എ.പി.സോണയെ പിന്തുണച്ച് എ.ഡി.ജയൻ ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതും പാർട്ടി നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പാർട്ടി പുറത്താക്കിയ ഒരാളെ പരസ്യമായി പിന്തുണയ്ക്കുകയും അയാൾക്കു വേണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തതു പ്രധാന പ്രശ്നമായാണ് പാർട്ടി കണക്കാക്കുന്നത്.
മുപ്പതിലേറെ സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ ഫോണിൽ പകർത്തിയെന്ന ആരോപണം നേരിടുന്ന സിപിഎം ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റിയംഗം എ.പി.സോണയെ പാർട്ടി പുറത്താക്കിയിരുന്നു. പരാതി അന്വേഷിച്ച കമ്മിഷന്റെ റിപ്പോർട്ടിനൊപ്പം കൈമാറിയ പെൻഡ്രൈവ് ജില്ലാ സെക്രട്ടറി ഉൾപ്പെടെ പരിശോധിച്ച് ബോധ്യപ്പെട്ട ശേഷമാണ് പുറത്താക്കൽ.
English Summary: Obscene visuals of women in phone: Notice against CPM for threatening complainants