കൊച്ചി ∙ പറവൂരിൽ കുഴിമന്തിക്കൊപ്പം അൽഫാമും ഷവായിയും കഴിച്ചവർക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ മജ്‍ലിസ് ഹോട്ടലിലെ പ്രധാന പാചകക്കാരനെ പൊലീസ് അറസ്റ്റു ചെയ്തു. കാസർകോട് മൈപ്പാടി ഖാഷിദ് മൻസിലിൽ ഹസൈനാർ (50) ആണ് അറസ്റ്റിലായത്. ആരോഗ്യവിഭാഗം ഹോട്ടൽ അടച്ചുപൂട്ടിയിരുന്നു. ഹോട്ടലിന്റെ ലൈസൻസ് ഉടമയ്ക്കെതിരെ കേസടുത്തു. എന്നാൽ, ലൈസൻസിയുടെ പേര് പൊലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടില്ല. ഇയാൾ ഒളിവിലാണ്.
അറസ്റ്റിലായ ഹസൈനാറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മജ്‍ലിസ് ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച എഴുപതിലേറെ ആളുകൾക്കാണു ഭക്ഷ്യവിഷബാധ ഉണ്ടായത്. ഹോട്ടലിന്റെ ലൈസൻസ് ഭക്ഷ്യസുരക്ഷാവകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. നിലവിൽ താലൂക്ക് ആശുപ്രതിയിൽ 6 പേരാണ് ചികിത്സയിലുള്ളത്. നഗരത്തിലെ സ്വകാര്യ ആശുപ്രതിയിൽ 3 പേർ പുതുതായി ചികിത്സ തേടിയെത്തി.
Read Also: ‘അടൂര്‍ ലോകത്തെ മികച്ച സംവിധായകൻ; മലയാളത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍’
ഹോട്ടലിന്റെ ഒരു കെട്ടിടത്തിനു മാത്രമേ ലൈസൻസുള്ളൂ. നഗരസഭയുടെ മാസ്റ്റർപ്ലാൻ നിബന്ധനയ്ക്കും കെട്ടിട നിർമാണ ചട്ടങ്ങൾക്കും വിരുദ്ധമായി ഇവർ പ്രധാന കെട്ടിടത്തിനോടു ചേർന്നും മുൻഭാഗത്തുമായി അനധികൃത നിർമാണങ്ങൾ നടത്തി. പരാതികൾ ഉണ്ടായപ്പോൾ അദാലത്ത് സംഘടിപ്പിക്കുകയും പ്രധാന കെട്ടിടത്തോടു ചേർന്നുള്ള നിർമാണത്തിന് 35,000 രൂപ നികുതി ഈടാക്കി യുഎ നമ്പർ നഗരസഭ നൽകിയിട്ടുണ്ടെന്നുമാണു കൗൺസിൽ യോഗത്തിൽ ഉദ്യോഗസ്ഥർ പറഞ്ഞത്. ഹോട്ടലിന്റെ മുൻഭാഗത്തു ടീ സ്റ്റാളും അനധികൃതമായി നിർമിച്ചിരുന്നു.
English Summary: Chief cook of Paravur Majlis hotel arrested for food poisoning case