‘ആണവ ബോംബ് വേണം’: നിഴൽ പോലെ മൊസാദ്: ഇറാൻ– ഇസ്രയേൽ, നിലയ്ക്കാത്ത ചോരക്കളി
Mail This Article
ലോകത്ത് കാര്യമായി ആരുടേയും ശ്രദ്ധയിൽപ്പെടാതെ അനുസ്യൂതം തുടരുന്ന യുദ്ധമുണ്ട്. ഇടയ്ക്കിടെ ബോംബ് സ്ഫോടനങ്ങൾ, അരുംകൊലകൾ, ചാര ഏജൻസികളുടെ രക്തപങ്കിലമായ ഓപ്പറേഷനുകൾ... സൈന്യത്തിന്റെ ഇടപെടലിനേക്കാളും ചാര ഏജൻസികളുടെ പരസ്പര പോരാട്ടമാണ് ഇവിടെ നടക്കുന്നത്. അതിനെ ശീതയുദ്ധം എന്നു വിളിക്കാനാവില്ല. തണുപ്പല്ല കൊടും ചൂടാണ് ഈ ചോരക്കളിയിലുള്ളത്. ഇറാനും ഇസ്രയേലും തമ്മിലാണ് ഈ യുദ്ധം. ഇസ്രയേലിനെ ഭൂമുഖത്തുനിന്നു തുടച്ചു നീക്കുമെന്നു പരസ്യമായി പ്രഖ്യാപിച്ച് ഇറാൻ ആണവ പോർമുന സൃഷ്ടിക്കാൻ ശ്രമിക്കുന്നു. പർവതം തുരന്ന് രഹസ്യമായി ആണവനിലയം സ്ഥാപിക്കുന്നു. യുറേനിയം സംപുഷ്ടീകരണ സാങ്കേതികവിദ്യ സ്വന്തമാക്കി അതിന്റെ ഉപോൽപ്പന്നമായ പ്ലൂട്ടോണിയം ശേഖരിച്ച് അണുബോംബ് ഉണ്ടാക്കാനാണ് ഇറാന്റെ ശ്രമം. എന്തു വില കൊടുത്തും അതു തടയാൻ ഇസ്രയേലും അമേരിക്കയും ചേർന്നുള്ള പാശ്ചാത്യ ശാക്തിക ചേരി ശ്രമിക്കുന്നു. ഇറാനോ, അമേരിക്കയ്ക്കകത്ത് കയറി കൊലനടത്തുന്നു. ഈ ബലാബലം തുടരുമ്പോൾ ചോരക്കളികളും ചോരക്കഥകളും ഏറെയാണ്.