കോഴിക്കോട്∙ കമ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രി പുറത്തേക്കു പോവുന്നത് 45 വണ്ടിയുമായാണെന്നും ക്ലിഫ് ഹൗസിനു ചുറ്റും 12 സ്ഥലത്ത് പൊലീസുകാരെ ടെന്റു കെട്ടി പാർപ്പിച്ചിരിക്കുകയാണെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായാണ് ഇതെല്ലാം എന്നാണ് പറയുന്നത്. ‘ഇയാളെ ആര് എന്തു ചെയ്യാനാണ്’ എന്നും ചെന്നിത്തല ചോദിച്ചു.
‘‘പണ്ട് കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ ഒരു കാറപകടത്തിൽ പെട്ട് നട്ടെല്ലിനു പരുക്കു പറ്റിയപ്പോഴാണ് ആരോഗ്യം വീണ്ടെടുക്കാൻ നീന്തുന്നതു നല്ലതാണെന്ന് ഡോക്ടർ നിർദേശിച്ചത്. അന്ന് ക്ലിഫ് ഹൗസിലുണ്ടാക്കിയ നീന്തൽക്കുളത്തെക്കുറിച്ച് പിൽക്കാലത്ത് മുഖ്യമന്ത്രിയായെത്തിയ നായനാർ പറഞ്ഞത്, അതിൽ താൻ കുളിക്കില്ലെന്നും തന്റെ വളർത്തുനായയാവും കുളിക്കുകയെന്നുമാണ്. ഇപ്പോഴവിടെ കുളിക്കുന്നത് പിണറായി വിജയനാണ്.
സിഎമ്മിനു പാലുകുടിക്കാൻ ക്ലിഫ് ഹൗസിൽ തൊഴുത്തുണ്ടാക്കാൻ പണം അനുവദിച്ചു. ‘കേരളം കണികണ്ടുണരുന്ന മിൽമ’പ്പാൽ കുടിച്ചാണ് മറ്റെല്ലാവരും ജീവിക്കുന്നത്. തൊഴുത്തിൽ സിഎമ്മിന്റെ പശു പാൽ തരാൻ എ.ആർ.റഹ്മാന്റെ സംഗീതം കേൾപ്പിക്കാനായി 45 ലക്ഷമാണ് കൊടുത്തത്. ഇങ്ങനെയൊക്കെ ധൂർത്തടിക്കുന്ന സർക്കാരാണ് ഖജനാവിൽ പണമില്ലെന്നു പറഞ്ഞ് പെൻഷൻകാരുടെയും ജീവനക്കാരുടെയും ആനുകൂല്യങ്ങൾ മരവിപ്പിച്ചുവച്ചത്’’– ചെന്നിത്തല പറഞ്ഞു.
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
English Summary: Ramesh Chennithala against CM Pinarayi Vijayan