അന്വേഷണം സിപിഐ നേതാവിലേക്കെത്തി; ഗുണ്ട ഓംപ്രകാശിന്റെ കൂട്ടാളികളുടെ കീഴടങ്ങല്‍ മറ്റ് വഴികളില്ലാതെ
Mail This Article
തിരുവനന്തപുരം∙ തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിന്റെ കൂട്ടാളികള്‍ കീഴടങ്ങിയത്, സിപിഐ നേതാവിന്റെ വീട്ടില്‍ പൊലീസ് പരിശോധനക്കെത്തുമെന്ന് ഉറപ്പായതോടെ. പാറ്റൂര്‍ ആക്രമണക്കേസിലെ ഒന്നാം പ്രതി ആരിഫ് സിപിഐ നേതാവിന്റെ ബന്ധുവിനെ ഒളിവിലിരുന്ന് ഫോണ്‍ വിളിച്ചെന്ന് വ്യക്തമായതോടെയാണ് നേതാവിന്റെ വീട്ടില്‍ കയറി പൊലീസ് പരിശോധിക്കാന്‍ തീരുമാനിച്ചത്. ഇത് രാഷ്ട്രീയ നേതാക്കള്‍ അറിഞ്ഞതിന് പിന്നാലെ കീഴടങ്ങാന്‍ തയാറെന്ന് പ്രതികള്‍ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. പതിനാല് ദിവസം ഒളിവില്‍ കഴിഞ്ഞ ഓംപ്രകാശിന്റെ നാല് കൂട്ടാളികള്‍ ശനിയാഴ്ച രാവിലെയാണ് വഞ്ചിയൂർ കോടതിയില്‍ കീഴടങ്ങിയത്.
Read Also: ‘തോളിൽ കയ്യിടാൻ വന്നപ്പോൾ കംഫർട്ടബിൾ ആയിരുന്നില്ല; വിദ്യാർഥികളെല്ലാം മാപ്പ് പറഞ്ഞു’
‘ഓപ്പറേഷന്‍ ബ്ലാക്ക് ബേര്‍ഡ്സ്’ എന്നായിരുന്നു ഓംപ്രകാശിനെയും കൂട്ടാളികളെയും പിടിക്കാനുള്ള പൊലീസ് പദ്ധതിയുടെ പേര്. തുടക്കത്തിൽ മുഖ്യപ്രതികൾ എവിടെയാണെന്ന് പൊലീസിനു സൂചന ലഭിച്ചില്ല. എന്നാൽ സെക്രട്ടേറിയറ്റിലെ ജീവനക്കാരിയെയും തലസ്ഥാനത്തെ സിപിഐ നേതാവിന്റെയും ബന്ധുവിനെയും ആരിഫ് വിളിച്ചത് തുമ്പായി. ജനുവരി 18 ന് രാവിലെ പൊലീസ് സെക്രട്ടേറിയറ്റ് ജീവനക്കാരിയുടെ വീട്ടില്‍ കയറി ഫോണ്‍ കസ്റ്റഡിയിലെടുത്തു. അതിലൂടെ പ്രതികളുടെ താവളം ഊട്ടിയെന്ന് കണ്ടെത്തി. പൊലീസ് ഊട്ടിയിലേക്ക് തിരിച്ചെങ്കിലും പ്രതികൾ സേലത്തേക്ക് കടന്നു. അവിടെനിന്ന് തിരുച്ചിയിലേക്കും. പൊലീസിനെ വലച്ചതോടെയാണ് സിപിഐ നേതാവിന്റെ വീട്ടിൽ പരിശോധനയ്ക്ക് തയാറായത്. ഈ വിവരം രാഷ്ട്രീയനേതൃത്വം അറിഞ്ഞു. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്ന പ്രതികള്‍ വാദത്തിനിടെ നാടകീയമായി കീഴടങ്ങാന്‍ തയാറാണെന്ന് കോടതിയെ അറിയിച്ചു.
English Summary: Pattoor goon attack case; omprakash team