ADVERTISEMENT

തിരുവനന്തപുരം/കോഴിക്കോട് ∙ ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ചുള്ള വിവാദ ബിബിസി ഡോക്യുമെന്ററിക്ക് കേന്ദ്രം വിലക്കേർപ്പെടുത്തിയിരിക്കെ, ഡോക്യുമെന്ററി വിവിധയിടങ്ങളിൽ പ്രദർശിപ്പിച്ച് പ്രതിപക്ഷ യുവജന സംഘടനകൾ. കോഴിക്കോട്ട് മുതലകുളം സരോജ് ഭവനിലും തിരുവനന്തപുരം ലോ കോളജിലും കൊച്ചിയിൽ ലോ കോളജിലും കലൂര്‍ ബസ് സ്റ്റാന്‍ഡിലും പാലക്കാട് വിക്ടോറിയ കോളജിലും ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചു. അതേസമയം, പ്രദര്‍ശനത്തിനു കണ്ണൂര്‍ സര്‍വകലാശാല അനുമതി നിഷേധിച്ചു.

ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതു പൊലീസ് തടഞ്ഞില്ലെന്നാരോപിച്ച് കോഴിക്കോട് കമ്മിഷണർ ഓഫിസിലേക്ക് മാർച്ച് നടത്തിയ ബിജെപി നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. ബിജെപി ജില്ലാപ്രസിഡന്റ് വി.കെ.സജീവൻ, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ.പ്രഫുൽകൃഷ്ണൻ, ബിജെപി ജില്ലാ സെക്രട്ടറിമാരായ ടി.രനീഷ്, പ്രശോഭ് കോട്ടൂളി, നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

ഇതിനിടെ, പൊതുസ്ഥലങ്ങളിലെ ബിബിസി ഡോക്യുമെന്‍ററി പ്രദര്‍ശനത്തിനെതിരെ വിവിധയിടങ്ങളില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ക്രമസമാധാന പ്രശ്നമുണ്ടായാല്‍ ഉത്തരവാദി സര്‍ക്കാരായിരിക്കുമെന്നും യുവമോര്‍ച്ച പ്രതികരിച്ചു. ബിബിസി ഡോക്യുമെന്ററിയുടെ ആദ്യപ്രദർശനം കേരളത്തിൽ തിരുവനന്തപുരം ലോ കോളജിലാണു നടന്നത്. കോളജ് അധികൃതരുടെ നിർദ്ദേശം മറികടന്നാണ‌ു പ്രദർശനം നടന്നത്.

വിവാദ ബിബിസി ഡോക്യുമെന്ററി എസ്എഫ്ഐയുടെ നേതൃത്വത്തിലാണു പാലക്കാട് വിക്ടോറിയ കോളജിൽ പ്രദർശിപ്പിച്ചത്. മലയാള വിഭാഗത്തിലായിരുന്നു പ്രദർശനം. നടപടി ആവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ കോളജിലേക്കു മാർച്ച് നടത്തി. കോളജ് കവാടം തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എസ്എഫ്ഐ പ്രവർത്തകരും ക്യാംപസ് കവാടത്തിൽ നിലയുറപ്പിച്ചതോടെ കൂടുതൽ പൊലീസെത്തി സുരക്ഷ ഉറപ്പാക്കി.

English Summary: BBC documentary PM Modi screening kerala cpm congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com