അഴുകിയ മാംസം: ജുനൈസിനെതിരെ മനഃപൂർവം വിഷവസ്തു കഴിപ്പിച്ചെന്നതിന് കേസ്
Mail This Article
കൊച്ചി ∙ കളമശേരി കൈപ്പടമുകളിൽ അഴുകിയ മാംസം സൂക്ഷിച്ചതു പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായ സ്ഥാപനം ഉടമ ജുനൈസിനെതിരെ ചുമത്തിയിരിക്കുന്നത് മനഃപ്പൂർവം അപായപ്പെടുത്തുവാൻ വിഷവസ്തു കഴിപ്പിച്ചെന്ന വകുപ്പ്. പത്തുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന ഐപിസി സെക്ഷൻ 328 വകുപ്പു പ്രകാരമാണ് അറസ്റ്റു ചെയ്തിരിക്കുന്നത്. നിശ്ചിത താപനിലയ്ക്കു താഴെ മാംസം സൂക്ഷിച്ചാൽ ബാക്ടീരിയ പ്രവർത്തിച്ച് വിഷമായി മാറും. ഇതു കണക്കിലെടുത്താണ് 328 വകുപ്പു ചുമത്തിയിരിക്കുന്നത്.
സംഭവത്തിൽ ജുനൈസിന്റെ സുഹൃത്തും ജീവനക്കാരനായ മണ്ണാർക്കാട് സ്വദേശി നിസാബിന്റെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മാംസം പിടികൂടുന്നതിനു മുമ്പ് അവസാന ദിവസങ്ങളിൽ 24 കടകളിലേയ്ക്കാണ് ഇവിടെ നിന്നു മാംസം വിതരണം ചെയ്തിരുന്നത് എന്നാണ് പൊലീസിനോടു സമ്മതിച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ പൊള്ളാച്ചിയിൽ നിന്നുൾപ്പടെ ഇറച്ചി എത്തിച്ചിരുന്നതായും വെളിപ്പെടുത്തിയിട്ടുണ്ട്.
Read Also: പീഡിപ്പിച്ച പ്രതി പെണ്‍കുട്ടിയെ ശൈശവ വിവാഹം കഴിച്ച കേസ്: 4 പേർക്കെതിരെ കൂടി കേസ്
മലപ്പുറം പൊന്നാനിയിൽ നിന്നാണ് കളമശേരി ഇൻസ്പെക്ടർ പി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതി പാലക്കാട് മണ്ണാർകാട് ഒതുക്കും പുറത്തു വീട്ടിൽ ജുനൈസിനെ പിടികൂടിയത്. ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തിച്ച ഇയാളുടെ അറസ്റ്റ് ഇന്നു രാവിലെ രേഖപ്പെടുത്തി. മൂന്നു ദിവസമായി മലപ്പുറം ജില്ലയിൽ പൊലീസ് സംഘം നടത്തിയ തിരച്ചിലിനൊടുവിലാണ് പൊന്നാനിയിൽ വച്ചു പ്രതി പിടിയിലാകുന്നത്.
കൈപ്പടമുകളിൽ ജുനൈസ് വാടകയ്ക്കെടുത്തു ലൈസൻസ് ഇല്ലാതെ നടത്തിവന്ന മാംസ സംഭരണ, വിതരണ കേന്ദ്രത്തിൽ നിന്ന് 13 ദിവസം മുൻപാണ് നഗരസഭയുടെ ആരോഗ്യ വിഭാഗം അഴുകിയ മാംസം കണ്ടെത്തിയത്. 515 കിലോ അഴുകിയ മാംസമാണ് പിടിച്ചെടുത്തത്. ജുനൈസിനെയും വീട്ടുടമ നിസാർ മരയ്ക്കാറിനെയും പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. അറസ്റ്റിലായ പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. പ്രതിയുടെ ബാങ്ക് അക്കൊണ്ട്, ഫോൺ രേഖകൾ തുടങ്ങിയവ പൊലീസ് പരിശോധിക്കും.
English Summary: Kochi Kalamassery chicken distributer, Junaise