ത്രിപുരയിൽ കോൺഗ്രസ് - ഇടത് സീറ്റ് ധാരണയായി; മണിക് സർക്കാർ മത്സരിക്കില്ല
Mail This Article
ന്യൂഡൽഹി∙ ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് – ഇടത് സീറ്റ് ധാരണയായി. സിപിഎം 43 സീറ്റിലും കോൺഗ്രസ് 13 സീറ്റിലും മത്സരിക്കും. സിപിഐ, ആർഎസ്പി, ഫോർവേഡ് ബ്ലോക്ക് എന്നീ പാർട്ടികൾ ഓരോ സീറ്റിലും മത്സരിക്കും. അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ സ്വതന്ത്ര സ്ഥാനാർഥി പുരോഷോത്ത്യം റായ് ബർമനു വേണ്ടി ഒരു സീറ്റ് വിട്ടുനൽകി. അതേസമയം, സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ മണിക് സർക്കാർ മത്സരിക്കില്ല.
അതേസമയം, മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 55 സ്ഥാനാർഥികളുടെ ആദ്യ പട്ടിക കോൺഗ്രസ് പുറത്തിറക്കി. ബുധനാഴ്ച കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ചേർന്ന തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിനു ശേഷമാണ് സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തിറക്കിയത്. മേഘാലയ പിസിസി അധ്യക്ഷൻ വിൻസെന്റ് എച്ച്.പാല, സുംഗൈ സായ്പുങ് (എസ്ടി) മണ്ഡലത്തിലും എൻസിപി എംഎൽഎ സ്ഥാനം രാജിവച്ച് ജനുവരി 23ന് കോൺഗ്രസിൽ ചേർന്ന സലെങ് എ സാങ്മ, ഗാംബെഗ്രെ (എസ്ടി) മണ്ഡലത്തിലും മത്സരിക്കും.
ത്രിപുരയിൽ 60 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 16നും മേഘാലയിലെ 60 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 27നും നടക്കും. മാർച്ച് രണ്ടിനാണ് രണ്ടിടത്തും വോട്ടെണ്ണൽ.
English Summary: Left Front releases candidate list for Tripura polls; Cong releases first list of party candidates for Meghalaya polls