കൊച്ചി∙ ഹൈക്കോടതി ജഡ്ജിമാർക്കു കൈക്കൂലി നൽകാനെന്ന പേരിൽ കക്ഷികളിൽ നിന്നു പണം വാങ്ങിയെന്ന ആരോപണത്തിൽ അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരിനെ പൊലീസ് ചോദ്യം ചെയ്തു. സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. രണ്ടു ദിവസത്തിനകം കൊച്ചി പൊലീസ് ഡിജിപിക്ക് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും.
ഹൈക്കോടതി വിജിലൻസിന്റെ റിപ്പോർട്ടിലെ കണ്ടെത്തലുകളെ കുറിച്ചായിരുന്നു ചോദ്യം ചെയ്യൽ. റിപ്പോർട്ടിൽ പരാമർശിക്കുന്ന കേസുകളെക്കുറിച്ചും ചോദ്യങ്ങളുണ്ടായി. മൂന്നു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിൽ താൻ വാങ്ങിയത് അഭിഭാഷക ഫീസ് മാത്രമാണെന്ന മൊഴിയിൽ സൈബി ഉറച്ചുനിന്നു. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും സൈബി ആരോപിച്ചു.
കേസിൽ സാക്ഷി മൊഴികൾ അടക്കം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് ചോദ്യം ചെയ്യലിന് ശേഷം കമ്മിഷണർ വ്യക്തമാക്കി. സൈബിയുടെ മൊഴിയും സാക്ഷി മൊഴികളും താരതമ്യം ചെയ്തശേഷം രണ്ടു ദിവസത്തിനകം ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം. ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് വ്യക്തമായാൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് പൊലീസ് വിശദമായ അന്വേഷണം നടത്തും.
സൈബിയും കൂട്ടരും ഭീഷണിപ്പെടുത്തിയതായി ഹൈക്കോടതി വിജിലൻസിന് അഭിഭാഷകർ മൊഴി നൽകിയിരുന്നു. ജഡ്ജിക്ക് നൽകാനെന്ന പേരിൽ സൈബി ജോസ് പണം വാങ്ങിയത് സിനിമാ നിർമാതാവിൽ നിന്നും അറിഞ്ഞെന്നാണ് അഭിഭാഷകരുടെ മൊഴി. നിർമാതാവ് അടക്കമുള്ള സാക്ഷികൾ കഴിഞ്ഞ ദിവസം കമ്മിഷണർ ഓഫിസിൽ എത്തി മൊഴി നൽകിയിരുന്നു.
Read Also: ‘ഇവിടെ സർക്കാരുണ്ടെന്ന് ഓർമിക്കണം’: ചീഫ് സെക്രട്ടറിയെ വിമർശിച്ച് റവന്യൂ മന്ത്രി
English Summary: Police quizzes Lawyer Saiby Jose Kidangoor