ADVERTISEMENT

ന്യൂ‍ഡൽഹി∙ ഡൽഹി സർവകലാശാലയിൽ ബിബിസി ഡോക്യുമെന്ററി പ്രദർശനം സംഘർഷത്തിൽ കലാശിച്ചു. നിരവധി വിദ്യാർഥികളെ കസ്റ്റഡിയിലെടത്തു. സർവകലാശാലയുടെ വിലക്ക് മറികടന്ന് ഫ്രട്ടേണിറ്റി, ബാപ്സ തുടങ്ങിയ സംഘടനകൾ ക്യാംപസിനകത്തും എൻഎസ്‌യു ക്യാംപസിന് പുറത്തും പ്രദർശനം സംഘടിപ്പിച്ചു. സർവകലാശാല അധികൃതർ വൈദ്യുതിയും ഇന്റർനെറ്റും വിച്ഛേദിച്ചിരുന്നു. പൊലീസ് ക്യാംപസിന് പുറത്ത് നിരോധനാജ്ഞ പ്രഖാപിക്കുകയും ചെയ്തു.

പ്രദർശനം ആരംഭിച്ച ഉടൻ തടഞ്ഞ പൊലീസ് വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തു. എന്‍എസ്‌യു പ്രവർത്തകരെ ബുറാഡി സ്റ്റേഷനിലേക്കും ഫ്രട്ടേണിറ്റി, ബാപ്സ പ്രവർത്തകരെ മോറിസ് നഗർ സ്റ്റേഷനിലേക്കും മാറ്റി. കസ്റ്റഡിയിൽ എടുത്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് മുന്നിൽ വിദ്യാർഥികൾ പ്രതിഷേധിച്ചു.

വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള നീക്കം ഡൽഹി യൂണിവേഴ്സിറ്റിയും അംബേദ്കർ യൂണിവേഴ്സിറ്റിയും തടഞ്ഞിരുന്നു. ഡൽഹി യൂണിവേഴ്സ്റ്റി ക്യാംപസിൽ കൂട്ടംചേരുന്നത് വിലക്കി. സംഭവത്തിൽ പൊലീസിന്റെ സഹായം തേടിയെന്ന് ഡൽഹി യൂണിവേഴ്സിറ്റി പ്രോക്ടർ രജ്നി അബ്ബി അറിയിച്ചു. അനുമതിയില്ലാത്തതിനാൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ സാധിക്കില്ല. പൊലീസ് ആവശ്യമായ നടപടി സ്വീകരിക്കട്ടെയെന്നും അവർ പറഞ്ഞു. പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. 

അംബേദ്കർ യൂണിവേഴ്സിറ്റിയിൽ പ്രദർശനം വിലക്കുകയും വൈദ്യുതിയുൾപ്പെടെ വിച്ഛേദിക്കുകയും ചെയ്തു. വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തു. ജെഎൻയുവിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിനു പിന്നാലെ സംഘർഷം ഉടലെടുത്തതോടെയാണ് മറ്റു യൂണിവേഴ്സിറ്റികളിൽ പ്രദർശനം തടയാൻ നീക്കം ആരംഭിച്ചത്. ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലും പ്രദർശനം തടഞ്ഞിരുന്നു. 

പ്രദർശനം നിലച്ചതോടെ ജെഎൻയുവിൽ വിദ്യാർഥികൾ ഫോണിലും ലാപ്ടോപ്പിലുമായാണ് ഡോക്യുമെന്ററി കണ്ടത്. ജാമിയ മിലിയയിൽ പ്രദർശനം യൂണിവേഴ്സിറ്റി അധികൃതർ തടഞ്ഞു.  സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹമാണ് ക്യാംപസിന് മുന്നിൽ തമ്പടിച്ചത്. നിരവധി വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തു.

English Summary: BBC series screening: Large gatherings banned as Delhi University 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com