ന്യൂഡൽഹി∙ അദാനി ഗ്രൂപ്പ് ഓഹരി വില പെരുപ്പിച്ചു കാണിക്കുകയാണെന്ന യുഎസ് ഫൊറൻസിക് ഫിനാൻഷ്യൽ റിസർച് സ്ഥാപനം ഹിൻഡൻബർഗിന്റെ റിപ്പോർട്ടിലെ ആരോപണങ്ങളിൽ റിസർവ് ബാങ്കും (ആർബിഐ) സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയും (സെബി) അന്വേഷണം നടത്തണമെന്ന് കോൺഗ്രസ്. നിയമവിരുദ്ധ നടപടികളോട് കേന്ദ്രസർക്കാർ കണ്ണടയ്ക്കുന്നുവെന്നും ഇത് കൊടുക്കൽ വാങ്ങലിന്റെ ഭാഗമോയെന്നും കോൺഗ്രസ് കമ്യൂണിക്കേഷൻസ് മേധാവി ജയറാം രമേശ് ചോദിച്ചു.
ആരോപണങ്ങൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നതാണ്. ഇത്തരം റിപ്പോർട്ടുകൾക്കെതിരെ നരേന്ദ്ര മോദി സർക്കാർ സെൻസർഷിപ്പ് ഏർപ്പെടുത്തുകയാണ്. ആഗോളവൽക്കരണ കാലഘട്ടത്തിൽ കോർപറേറ്റ് പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥാപനങ്ങളുടെ റിപ്പോർട്ടുകളെ അടിസ്ഥാനരഹിതമെന്നു പറഞ്ഞ് തള്ളിക്കളയുന്നത് എങ്ങനെയെന്നും അദ്ദേഹം ആരാഞ്ഞു.
‘‘ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ സുസ്ഥിരതയ്ക്കും സുരക്ഷയ്ക്കും ഉത്തരവാദികളായവരെക്കുറിച്ചുള്ള ആരോപണത്തിൽ ആർബിഐയുടെയും സെബിയുടെയും അന്വേഷണം ആവശ്യമാണ്. അദാനി ഗ്രൂപ്പും നിലവിലെ സർക്കാരും തമ്മിലുള്ള അടുത്ത ബന്ധം ഞങ്ങൾ പൂർണമായി മനസ്സിലാക്കുന്നു. പൊതുതാൽപ്പര്യം കണക്കിലെടുത്ത് ആരോപണങ്ങൾ അന്വേഷിക്കാൻ ആവശ്യപ്പെടേണ്ടത് പ്രതിപക്ഷ പാർട്ടി എന്ന നിലയിൽ കോൺഗ്രസിന്റെ കടമയാണ്’’– ജയറാം രമേശ് പ്രസ്താവനയിൽ പറഞ്ഞു.
English Summary: Congress demands RBI, SEBI probe into Hindenburg report on Adani Group