സർജിക്കൽ സ്ട്രൈക്കിൽ ആരും കൊല്ലപ്പെട്ടില്ലെന്ന് സുഷമ പറഞ്ഞു: റാഷിദ് അൽവി
Mail This Article
ന്യൂഡൽഹി ∙ സർജിക്കൽ സ്ട്രൈക്കിന്റെ തെളിവ് ആവശ്യപ്പെട്ട് രംഗത്തെത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിന് പിന്തുണയുമായി കോൺഗ്രസ് നേതാവ് റാഷിദ് അൽവി. ദിഗ്‌വിജയ് സിങ് ചോദിച്ചതിൽ യാതൊരു തെറ്റുമില്ലെന്ന് അൽവി പറഞ്ഞു.
‘‘തെളിവല്ല ആവശ്യപ്പെടുന്നത്, സ്ട്രൈക്കിന്റെ വിഡിയോ ആണ്. വിഡിയോയുമായി ബന്ധപ്പെട്ട് ചോദ്യമുയർന്നത് മുൻ കേന്ദ്രമന്ത്രിയായിരുന്ന സുഷമ സ്വരാജിന്റെ പ്രസ്താവനയെത്തുടർന്നാണ്. ആരും കൊല്ലപ്പെടാൻ സാധ്യതയില്ലാത്ത സ്ഥലത്താണ് സ്ട്രൈക്ക് നടത്തിയതെന്ന് സുഷമ പറഞ്ഞു. എന്നാൽ, അമിത് ഷാ പറഞ്ഞത് 300 ഭീകരർ കൊല്ലപ്പെട്ടുവെന്നാണ്. യോഗി ആദിത്യനാഥ് പറഞ്ഞത് 400 പേർ കൊല്ലപ്പെട്ടുവെന്നാണ്. രാജ്യത്തെ ഓരോ പൗരനും സൈന്യത്തിൽ അഭിമാനിക്കുന്നു. എന്നാൽ സർക്കാർ നുണയാണ് പറയുന്നത്. വിഡിയോ പുറത്തുവിട്ടാൽ മാത്രമേ ബിജെപി നേതാക്കൾ പറയുന്നതിലെ വസ്തുത പുറത്തുവരൂ’’– അൽവി പറഞ്ഞു.
ഇന്ത്യൻ സൈന്യം സർജിക്കൽ സ്ട്രൈക്ക് നടത്തിയതിന്റെ തെളിവ് സർക്കാർ ഹാജരാക്കണമെന്നും സാധിച്ചില്ലെങ്കിൽ മാപ്പു പറയണമെന്നുമായിരുന്നു ദിഗ്‌വിജയ് സിങ് ആവശ്യപ്പെട്ടത്. എന്നാൽ ദിഗ്‌വിജയ് സിങ്ങിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും പാർട്ടിയുടെ അഭിപ്രായമല്ലെന്നും കോൺഗ്രസ് വ്യക്തമാക്കിയിരുന്നു.
English Summary: Rashid Alvi support Digvijaya Singh on surgical strike