തിരുവനന്തപുരം∙ തിരുവനന്തപുരം നഗര പരിധിയിലെ വീടുകളിൽ വാണിജ്യപരമല്ലാത്ത ആവശ്യങ്ങൾക്കായി വളർത്താവുന്ന നായ്ക്കളുടെ എണ്ണം 5 ആക്കി വർധിപ്പിക്കാൻ തിരുവനന്തപുരം കോർപറേഷന്റെ തീരുമാനം. നേരത്തേ വളർത്തു മൃഗങ്ങളെന്ന നിലയിൽ രണ്ടു നായ്ക്കളെ മാത്രമേ വളർത്താൻ അനുമതിയുണ്ടായിരുന്നുള്ളൂ. വളർത്തു നായ്ക്കൾക്ക് ലൈസൻസ് ഏർപ്പെടുത്തുന്നതു സംബന്ധിച്ച നിയമാവലിയിൽ ഇതു സംബന്ധിച്ച് കോർപറേഷൻ ഭേദഗതി വരുത്തി.
നായ ഒഴികെയുള്ള മൃഗങ്ങളെ വളർത്തുന്നതിനുള്ള ലൈസൻസ് ഫീസ് (ഒരെണ്ണത്തിന്) 250 രൂപയാക്കി. വളർത്തു നായ്ക്കളിൽ വലിയ ഇനങ്ങൾക്ക് ആയിരം രൂപയും ഇടത്തരം ഇനങ്ങൾക്ക് 750 രൂപയും ചെറിയ ഇനങ്ങൾക്ക് 500 രൂപയുമാണ് ഇനി മുതൽ ലൈസൻസ് ഫീസ്. അതേസമയം, നാടൻ നായ്ക്കളെ വളർത്തുന്നതിനുള്ള ലൈസൻസ് ഫീസ് 125 രൂപയായി കുറച്ചു. ഒരു വർഷമാണ് ലൈസൻസ് കാലാവധി.
വാണിജ്യപരമല്ലാത്ത ആവശ്യങ്ങൾക്കായി അഞ്ചിൽ കൂടുതൽ നായ്ക്കളെ വളർത്തുന്നവർ ഹോം ബ്രീഡേഴ്സ് ഷെൽട്ടർ സംവിധാനം ഒരുക്കണം. വാണിജ്യാവശ്യങ്ങൾക്കായി നായ്ക്കളെ വളർത്തുന്നവർ ബ്രീഡേഴ്സ് ലൈസൻസ് നേടണമെന്നും ഭേദഗതി വരുത്തിയ നിയമാവലിയിൽ നിർദേശിക്കുന്നു.
English Summary: Restriction to keep more than 5 Pet dogs in Thiruvananthapuram