ബിജെപിക്കാരെ എങ്ങനെയും രക്ഷിക്കണം എന്നായിരുന്നോ? സിപിഎമ്മിനെതിരെ കെ. പ്രകാശ് ബാബു
Mail This Article
കാസർകോട്∙ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ. ചന്ദ്രശേഖരനെ ബിജെപിക്കാർ ആക്രമിച്ച കേസിലെ കൂറുമാറ്റത്തിൽ സിപിഎം കാസർകോട് ജില്ലാ കമ്മിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം കെ. പ്രകാശ് ബാബു. ബിജെപിക്കാരെ എങ്ങനെയും രക്ഷിക്കണമെന്നായിരുന്നോ നിലപാട്. സിപിഎം നിലപാട് അപലപനീയവും പരിഹാസ്യവുമാണ്. സിപിഎം സംസ്ഥാനനേതൃത്വം വിഷയം ഗൗരവത്തിലെടുക്കുമെന്നും പ്രകാശ് ബാബു പറഞ്ഞു.
പ്രകാശ് ബാബുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
2016 ൽ മന്ത്രിയായി സതൃപ്രതിജ്ഞ ചെയ്ത സ.ഈ.ചന്ദ്രശേഖരൻ കൈയിൽ ബാൻഡേജിട്ട് ബഹു.ഗവർണ്ണറോടും ബഹു.മുഖൃമന്ത്രിയോടുമൊപ്പം നില്ക്കുന്ന സതൃപ്രതിജ്ഞവേളയിലെ ഈ.ചിത്രം എല്ലാവരുടെയും മനസ്സിൽ തെളിയുന്നുണ്ടാവും.നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ ബിജെപി, ആർഎസ്എസ് പ്രവർത്തകർ കലിതുളളി ആക്രമിച്ചതാണ്. സ.ചന്ദ്രശേഖരനോടൊപ്പം ജീപ്പിൽ ഉണ്ടായിരുന്ന സിപിഎം നേതാവിനും പരുക്ക് പറ്റിയിരുന്നു.
പൊലീസ് കേസെടുത്തു. ചാർജ്ജ് കൊടുത്തു. ആക്രമണം നടത്തിയ 12 ബിജെപി, ആർഎസ്എസ്.പ്രവർത്തകർക്കെതിരെയുളള കേസ് കോടതിയിൽ വിചാരണയ്ക്ക് എത്തിയപ്പോൾ ചന്ദ്രശേഖരനോടൊപ്പം പരുക്ക് പറ്റിയ സിപിഎം നേതാവ് ഉൾപ്പടെയുള്ള എല്ലാ സിപിഎം പ്രവർത്തകരായ സാക്ഷികളും മൊഴി മാറ്റി പറഞ്ഞ്, കൂറുമാറി പ്രതികളെ സഹായിച്ചതായിട്ടാണ് അറിയാൻ കഴിഞ്ഞത്. സാക്ഷികൾ ഇല്ലാത്തതിനാൽ തെളിവുകളുമില്ലാതായി. കോടതി എല്ലാ പ്രതികളെയും വെറുതെ വിട്ടു.
സിപിഐ നേതാവും മന്ത്രിയുമായിരുന്ന ചന്ദ്രശേഖരനു വേണ്ടി സതൃസന്ധമായി മൊഴി കൊടുക്കുന്നതിനു പകരം ആർഎസ്എസ്, ബിജെപി പ്രവർത്തകരെ എങ്ങനെയും രക്ഷിയ്ക്കണമെന്ന സിപിഎം പ്രാദേശിക-ജില്ലാ നേതൃത്വങ്ങളുടെ നിലപാട് തികച്ചും അപലപനീയമാണ്. പരിഹാസ്യമാണ്. സിപിഎം സംസ്ഥാന നേതൃത്വം ഗൗരവമായി ഈ പ്രശ്നം കാണുമെന്ന് ഞാൻ കരുതുന്നു.
English Summary: K Prekash Babu slams Kasargod CPM