ADVERTISEMENT

പെർത്ത്∙ ഓസ്ട്രേലിയയിൽ കാണാതായ ആണവ വികിരണ ശേഷിയുള്ള സീഷ്യം 137 അടങ്ങിയ ലഘുഉപകരണം കണ്ടെത്തി. ന്യൂമാനിലെ റയോ ടിന്റോ ഇരുമ്പ് ഖനിയിൽ നിന്ന് 1400 കിലോമീറ്റർ അകലെ പെർത്ത് നഗരത്തിലെ സ്റ്റോറിലേക്കു ട്രക്കിൽ കൊണ്ടുപോയ ഗുളികവലുപ്പത്തിലുള്ള ഉപകരണമാണ് കഴിഞ്ഞ മാസം 10നു കാണാതായത്. ന്യൂമാനിനു തെക്കുമാറി ഗ്രേറ്റ് നോർത്തേൺ ഹൈവേയിൽ ആണവ വികിരണ വസ്തുക്കൾ കണ്ടെത്താനുള്ള ഡിറ്റക്ടറുകൾ ഉൾപ്പെടെ സന്നാഹങ്ങൾ ഉപയോഗിച്ചുള്ള തിരച്ചിലിലാണ് ഉപകരണം കണ്ടെത്തിയത്.

അയിരിൽ ഇരുമ്പിന്റെ അളവ് കണ്ടെത്താൻ ഉപയോഗിക്കുന്ന ഗെയ്‍ജ്, യാത്രയ്ക്കിടെ ട്രക്കിൽ നിന്നു തെറിച്ചുപോയതാണെന്നാണ് കരുതുന്നത്. ഉപകരണത്തിനു കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ലെന്നും മുഖ്യ ആരോഗ്യ ഓഫിസർ ആൻഡി റോബർട്ട്സൺ പറഞ്ഞു. ഉപകരണം ട്രക്കിൽനിന്നു വീണതു സംബന്ധിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ട്.

ആണവായുധത്തിന്റെ സ്വഭാവം ഇതിനില്ലെങ്കിലും കയ്യിലെടുക്കുകയോ സമീപത്ത് ഏറെനേരം കഴിയുകയോ ചെയ്യുന്നവർക്ക് ത്വക്‌രോഗവും ദഹന, പ്രതിരോധ വ്യവസ്ഥകളിൽ പ്രശ്നങ്ങളും ഉണ്ടാകാനിടയുണ്ടെന്ന് വിദഗ്ധർ പറയുന്നു. ദീർഘകാലം സമ്പർക്കം തുടർന്നാൽ കാൻസറിനു കാരണമാകാം. ഇതിൽ നിന്നുള്ള വികിരണശേഷി 24 മണിക്കൂറിനുള്ളിൽ 10 എക്സ്റേയ്ക്കു തുല്യമാണ്.

English Summary: Australia recovers radioactive capsule

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com