ADVERTISEMENT

തിരുവനന്തപുരം∙ വയനാട്ടിലേക്കുള്ള ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്കുള്ള ഭൂമിയേറ്റെടുക്കല്‍ നടപടി ആരംഭിച്ചു കഴിഞ്ഞതായി പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. വനം അനുമതിക്കുള്ള അപേക്ഷ വനം വകുപ്പിന്റെ പരിഗണനയിലാണ്. പദ്ധതിയുടെ പാരിസ്ഥിതിക ആഘാതപഠനം പുരോഗമിക്കുകയാണ്. നോര്‍വീജിയന്‍ സാങ്കേതികവിദ്യ കൂടി തുരങ്കപാത നിർമാണത്തിന് ഉപയോഗപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഇതിനായി നോര്‍വെയില്‍ നിന്നുള്ള വിദഗ്ധ സംഘം അവിടെ പരിശോധന നടത്തി. 

നിലവിലുള്ള പ്രധാനപ്പെട്ട പാതയായ താമരശ്ശേരി ചുരം ഉള്‍പ്പെടുന്ന റോഡിന്റെ വികസനം സാധ്യമാക്കുന്നതിനും സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ദേശീയപാത 766 ന്റെ ഭാഗമാണ് താമരശ്ശേരി ചുരം ഉള്‍പ്പെടുന്ന മേഖല. കോഴിക്കോട് മലാപ്പറമ്പ് മുതല്‍ മുത്തങ്ങ വരെയുള്ള റോഡ് വികസനത്തിനുള്ള നിർദേശമാണ് സംസ്ഥാനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിനു സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ പുതുപ്പാടി മുതല്‍ മുത്തങ്ങ വരെയുള്ള ചുരം ഉള്‍പ്പെടുന്ന മേഖലയിൽ ഡിപിആര്‍ തയാറാക്കിക്കൊണ്ടിരിക്കുകയാണ്. വനഭൂമി ലഭ്യമായാല്‍ മാത്രമേ ഈ വികസനം പൂര്‍ത്തിയാക്കാന്‍ കഴിയൂ. നേരത്തെ വനഭൂമി വിട്ടുകിട്ടിയ 6,7,8 വളവുകള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതി പ്രത്യേകമായി നടപ്പാക്കാന്‍ കഴിയുമോ എന്ന കാര്യം പരിശോധിക്കുകയാണ്. ഘട്ടംഘട്ടമായി ചുരം റോഡിന്റെ വികസനം സാധ്യമാക്കാനാകും എന്ന് പ്രതീക്ഷിക്കുന്നു. 

അതോടൊപ്പം പര്‍വത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടിവാരം-ലക്കിടി റോപ്‌വേ നിര്‍മിക്കാനുള്ള നിർദേശം സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന് അനുമതി ലഭ്യമാക്കാനുള്ള പ്രവര്‍ത്തനം നടത്തുകയാണ്. മറ്റു ബദല്‍ റോഡുകളുടെ സാധ്യത നേരത്തെ പരിശോധിച്ചിരുന്നു. എന്നാല്‍, ഇത് സാധ്യമാക്കുന്നതിന് വനഭൂമി വലിയ തോതില്‍ ആവശ്യമായിവരും എന്നതിനാല്‍  പലതും ഉപേക്ഷിക്കുകയാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.

English Summary: Minister PA Muhammed Riyas on Wayanad tunnel road construction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com