ADVERTISEMENT

ന്യൂഡൽഹി ∙ 2 വർഷത്തിലേറെയായി യുപിയിലെ ജയിലിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ഇന്നു ജയിൽ മോചിതനായി. നീതി പൂർണമായും ലഭിച്ചിട്ടില്ലെന്ന് ജയിൽ മോചിതനായ ശേഷം കാപ്പൻ പ്രതികരിച്ചു. 

‘കൂടെയുള്ള പലരും ഇപ്പോഴും കള്ളക്കേസിൽ ജയിലിലാണ്. എന്റെ കൂടെ അറസ്റ്റിലായിവരിൽ ഞാനും കൂടെയുണ്ടായിരുന്ന ഡ്രൈവറും മാത്രമാണ് പുറത്തുവന്നത്. 28 മാസത്തിനു ശേഷമാണ് സ്വാതന്ത്ര്യം ലഭിക്കുന്നത്. 28 മാസം ഞാൻ ജയിലിൽ കിടന്നു. പൂർണ‌മായും കള്ളക്കേസിൽ കുടുക്കി ജയിലിൽ അടയ്ക്കുകയായിരുന്നു.’–സിദ്ദീഖ് കാപ്പൻ പ്രതികരിച്ചു. 

Read also: 20,000 കോടിയുടെ എഫ്പിഒ റദ്ദാക്കി അദാനി ഗ്രൂപ്പ്, നാടകീയ തീരുമാനം; പണം തിരികെ നൽകും

യുപി പൊലീസും ഇഡിയും ചുമത്തിയ കേസുകളിലെല്ലാം കാപ്പനു ജാമ്യം ലഭിച്ചിരുന്നു. ഹത്രസിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ കാപ്പനെതിരെ യുഎപിഎ ഉൾപ്പെടുത്തിയ കേസിൽ നേരത്തെ തന്നെ സുപ്രീം കോടതി ജാമ്യം നൽകിയിരുന്നതാണ്. ഇഡി ചുമത്തിയ കേസിൽ ജാമ്യം ലഭിക്കാത്തതായിരുന്നു തടസ്സം.

കഴിഞ്ഞ ക്രിസ്മസ് അവധിക്കു തൊട്ടു മുൻപ്, അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് ഇഡി കേസിലും കാപ്പനു ജാമ്യം നൽകിയെങ്കിലും നടപടിക്രമം നീണ്ടതു മോചനം വൈകിപ്പിച്ചു. യുപി പൊലീസിന്റെ വെരിഫിക്കേഷൻ നടപടികൾ നേരത്തെ പൂർത്തിയായിരുന്നു. ഇഡിയുടേതു കൂടി പൂർത്തിയായതോടെ റിലീസിങ് ഓർഡർ ജയിലിലെത്തി. ദലിത് പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട ഹത്രസിലേക്കുള്ള യാത്രയ്ക്കിടെ 2020 ഒക്ടോബറിലാണ് സിദ്ദീഖ് കാപ്പൻ അറസ്റ്റിലായത്. കാപ്പന്റെ അക്കൗണ്ടിലേക്കെത്തിയ 45,000 രൂപയുടെ ഉറവിടം വ്യക്തമാക്കാനായില്ലെന്നാണ് ഇഡി റജിസ്റ്റർ ചെയ്ത കേസ്. പോപ്പുലർ ഫ്രണ്ടുമായി കാപ്പന് ബന്ധമുണ്ടെന്നും ഹത്രസിൽ കലാപം സൃഷ്ടിക്കാനാണ് ഈ പണം സ്വീകരിച്ചതെന്നുമായിരുന്നു ഇഡിയുടെ വാദം.

English Summary: Siddique Kappan Leaves UP Jail After Over 2 Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com