ADVERTISEMENT

തൃശൂർ ∙ വാടാനപ്പള്ളി ഗണേശമംഗലത്തെ റിട്ടയേർഡ് അധ്യാപിക വസന്ത (78) മരിച്ചത് കുത്തേറ്റ്. ആറു തവണ ശരീരത്തിൽ കുത്തിയെന്ന് അറസ്റ്റിലായ പ്രതി ജയരാജ് മൊഴി നൽകി. പണം തട്ടിയെടുക്കാനായിരുന്നു കൊലപാതകം നടത്തിയത്. 20 പവൻ സ്വർണവും കഠാരയും കയ്യുറയും പ്രതിയുടെ വീട്ടിൽനിന്ന് കണ്ടെടുത്തു.

അധ്യാപികയായി വിരമിച്ച ശേഷം പുതിയ വീട് പണിത് തനിച്ചു താമസിക്കുകയായിരുന്നു വസന്ത. ഇവർക്ക് മക്കളില്ല. ഭര്‍ത്താവ് നേരത്തെ മരിച്ചു. വസന്തയുടെ അയൽവാസിയാണ് പ്രതി ജയരാജ്. വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. കയ്യുറയും കഠാരയുമായി വസന്തയുടെ വീട്ടിലെത്തിയ ജയരാജ് പതുങ്ങിനിന്നു. വീടിനു പുറത്തിറങ്ങിയ വസന്തയുടെ കഴുത്തിൽ ഷാളിട്ട് മുറുക്കുകയും കഠാര കൊണ്ട് കുത്തുകയുമായിരുന്നു. വസന്തയുടെ വീട്ടിൽനിന്ന് നിലവിളി കേട്ട് അയൽവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്.

വീടിന്റെ പിൻവശത്തുനിന്ന് വസന്തയുടെ മൃതദേഹം കണ്ടെത്തി. സമീപത്തെ ദേശീയപാതയില്‍ വഴിയോരത്ത് മീന്‍ കച്ചവടം ചെയ്തിരുന്ന സിദ്ദിഖ് വസന്തയുടെ വീടിന്റെ മതിൽ ചാടിയ ആളുടെ പടം ഫോണിൽ പകർത്തിയിരുന്നു. ഇത് അന്വേഷണത്തിൽ നിർണായക തെളിവായി.

പ്രവാസി മലയാളിയായ ജയരാജ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. മൂന്നു പെൺമക്കളാണ് ഇയാൾക്കുള്ളത്. ഭർത്താക്കന്മാർ അറിയാതെ മക്കളുടെ സ്വർണം ബാങ്കിൽ പണയം വച്ചിരുന്നു. ഇത് തിരിച്ചെടുക്കാനും പ്രതിസന്ധി മറികടക്കാനുമാണ് ജയരാജ് വസന്തയെ ലക്ഷ്യം വച്ചത്.

English Summary: Teacher murder case in Ganesamangalam, Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com