ADVERTISEMENT

ന്യൂഡൽഹി ∙ സുപ്രീം കോടതി ജഡ്ജി നിയമനത്തിൽ കൊളീജിയം ശുപാർശയ്ക്ക് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അംഗീകാരം. 5 ഹൈക്കോടതി ജഡ്ജിമാരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാൻ രാഷ്ട്രപതി അനുമതി നൽകി. രാജസ്ഥാൻ, പട്ന, മണിപ്പുർ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്കും പട്ന, അലഹാബാദ് ഹൈക്കോടതി ജഡ‌്ജിമാർക്കുമാണ് നിയമനം. നിയുക്ത ജഡ്ജിമാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും.

രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തൽ, പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോൾ, മണിപ്പുർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.വി.സഞ്ജയ് കുമാർ, പട്ന ഹൈക്കോടതി ജഡ്ജി അസാനുദ്ദീൻ അമാനുല്ല, അലഹാബാദ് ഹൈക്കോടതി ജഡ്ജി മനോജ് മിശ്ര എന്നിവരെയാണ് സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചത്.

കഴിഞ്ഞ വർഷം ഡിസംബർ 13നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയം, ഈ അഞ്ച് ജഡ്ജിമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാൻ ശുപാർശ നൽകിയത്. ഈ ശുപാർശയിൽ തീരുമാനം വൈകുന്നതിൽ സുപ്രീംകോടതി പലതവണ നീരസം പ്രകടിപ്പിക്കുകയും കേന്ദ്ര സർക്കാരിനെ വിമർശിക്കുകയും ചെയ്തു.

സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാൻ 5 പേരുകൾ കഴിഞ്ഞ ഡിസംബറിൽ ശുപാർശ ചെയ്തതിനെക്കുറിച്ച് അടുത്തിടെ സുപ്രീം കോടതി ആരാഞ്ഞെങ്കിലും ഈ വിഷയം പരിഗണിക്കുന്നതു മാറ്റിവയ്ക്കണമെന്ന് എജി അഭ്യർഥിച്ചിരുന്നു. ഇത് അംഗീകരിച്ചെങ്കിലും ഇനിയും കൂടുതൽ സമയം എടുക്കരുതെന്നു കോടതി നിർദേശിച്ചു. ആ പേരുകാരിൽ പലരും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരോ സീനിയർ ഹൈക്കോടതി ജഡ്ജിമാരോ ആണെന്നതും ഓർമിപ്പിച്ചു. അനുവദനീയ അംഗബലം 34 ആണെങ്കിലും നിലവിൽ 27 ജഡ്ജിമാർ മാത്രമാണ് സുപ്രീം കോടതിയിലുള്ളത്. 

അതിനിടെ, കഴിഞ്ഞയാഴ്ച നടത്തിയ അസാധാരണമായ നീക്കത്തിലൂടെ രണ്ടു പേരെക്കൂടി സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്തിരുന്നു. സാധാരണ ഗതിയിൽ ഒരു തവണ അയയ്ക്കുന്ന ശുപാർശയിൽ അന്തിമ തീരുമാനമാകുന്നതുവരെ കാത്തിരിക്കുകയാണ് കൊളീജിയം ചെയ്യാറുള്ളത്. എന്നാൽ, തീരുമാനം വൈകിയ സാഹചര്യത്തിലാണ് ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാർ, അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേഷ് ബിൻഡാൽ എന്നിവരുടെ പേരും കൊളീജിയം ശുപാർശ ചെയ്തത്. ഇതിൽ തീരുമാനം വന്നിട്ടില്ല.

English Summary: Centre clears Collegium’s recommendation to appoint 5 new judges to Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com