കോഴിക്കോട് ∙ പഞ്ചഗുസ്തി മത്സരത്തിനിടെ കാരന്തൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനി ദിയ അഷറഫിന് പരുക്കേറ്റ സംഭവത്തില്‍ കോഴിക്കോട് കുന്ദമംഗലം പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കേസെടുത്തു. കേരളോത്സവത്തിലെ മത്സരത്തിനിടെയാണ് വിദ്യാര്‍ഥിനിക്ക് പരുക്കേറ്റത്. മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മിഷൻ വിഷയത്തിൽ ഇടപെട്ടിരുന്നു.
മത്സരത്തിനിടെ കൈയ്ക്ക് ഗുരുതരമായി പരുക്കേറ്റ ദിയയെ പഞ്ചായത്ത് അധികൃതർ തിരിഞ്ഞു നോക്കിയിരുന്നില്ല. അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ദിയയുടെ വലതു കൈവിരലുകളുടെ ചലനശേഷി പാതി നഷ്ടമായ അവസ്ഥയിലാണ്. ചികിത്സാ സഹായം ആവശ്യപ്പെട്ടപ്പോള്‍ പരിഹാസം കലര്‍ന്ന മറുപടിയാണ് സെക്രട്ടറിയില്‍ നിന്നുണ്ടായതെന്ന് ദിയയുടെ കുടുംബം ആരോപിച്ചിരുന്നു.
19 വയസ്സുള്ള ദിയ മത്സരിച്ചത് 39 വയസ്സുകാരിയുമായാണ്. അപകടത്തില്‍ കൈമുട്ടിനു മുകളിലെ എല്ല് പൊട്ടി. ഇതേത്തുടർന്നാണ് ദിയയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയത്. ആറു ദിവസം ആശുപത്രിയിലും പിന്നീട് വീട്ടിലുമായി രണ്ടു മാസത്തോളം വിശ്രമത്തിലായിരുന്നു. ചികിത്സയ്ക്കായി വന്‍തുക ചെലവായി.
ഇനിയും ആറു മാസത്തോളം ഫിസിയോതെറപ്പി ചെയ്യണമെന്നാണ് നിർദ്ദേശം. ഇതിനു മാത്രം ഒരു ദിവസം 500 രൂപ വേണം. രണ്ടു ദിവസം മുന്‍പാണ് കോളജില്‍ പോയിത്തുടങ്ങിയത്. എന്‍സിസി കേഡറ്റായ ദിയയ്ക്ക് പട്ടാളത്തില്‍ ചേരണമെന്നാണ് ആഗ്രഹം.
English Summary: Student injured during arm wrestling match, case against panchayath secretary