അസമിലെ ശൈശവവിവാഹം: 4000ത്തിലധികം കേസുകൾ, അറസ്റ്റ്; പൊലീസ് നടപടിക്കിടെ രാഷ്ട്രീയപ്പോര്
Mail This Article
ദിസ്പുർ∙ അസമില്‍ ശൈശവവിവാഹത്തിന്‍റെ പേരില്‍ പൊലീസ് നടപടി തുടരുന്നതിനിടെ രാഷ്ട്രീയപ്പോരും ശക്തം. പത്തു വര്‍ഷം മുന്‍പുള്ള കേസുകള്‍ വരെ പൊലീസ് അന്വേഷിക്കുന്നുണ്ട്. അതിനാല്‍ പൊലീസ് നടപടി പ്രഹസനമാണെന്ന് കോണ്‍ഗ്രസ് എംപി ഗൗരവ് ഗോഗോയ് പറഞ്ഞു. ഇതു രാഷ്ട്രീയ ഗിമ്മിക് ആണെന്നും ജനങ്ങളെ കേന്ദ്രബജറ്റ്, അദാനി അഴിമതി എന്നിവയിൽനിന്നു ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും എഐയുഡിഎഫ് ജനറൽ സെക്രട്ടറി അമിനുൽ ഇസ്‌ലാം പറഞ്ഞു. തൃണമൂൽ കോൺഗ്രസും പൊലീസ് നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
അസമില്‍ ഏതാനും വര്‍ഷങ്ങളായി കൗമാര പ്രായത്തിലെ പെണ്‍കുട്ടികളുടെ ഗര്‍ഭധാരണവും മാതൃമരണനിരക്കും വർധിച്ചുവരികയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സർക്കാർ പറയുന്നത്. നിലവിൽ ശൈശവവിവാഹത്തിന്‍റെ പേരിൽ നാലായിരത്തിലേറെ കേസുകളാണ് റജിസ്റ്റർ ചെയ്തത്. ഏകദേശം 2,200 പേരെ അറസ്റ്റ് ചെയ്തു. ഇനി 8,000ത്തിലധികം പേർക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ വ്യക്തമാക്കി.
Read More on: ‘അമ്മയാവാൻ പ്രായം 22–30 വയസ്സ്, വൈകരുത്; ആയിരക്കണക്കിന് ഭർത്താക്കന്മാർ അറസ്റ്റിലാകും’
അതേസമയം, പൊലീസ് അറസ്റ്റു ചെയ്തവരുടെ ബന്ധുക്കള്‍ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ പ്രതിഷേധിച്ചു. എന്നാൽ, കുറ്റക്കാർക്കെതിരെ ശക്തമായ നടപടി തുടരാൻ തന്നെയാണ് പൊലീസ് തീരുമാനം. ഇക്കാര്യത്തിൽ യാതൊരു ദയയും കാണിക്കില്ലെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിട്ടുണ്ട്.
English Summary: Assam child marriage Protest