കൊട്ടിയൂരില്‍ പശുവിനെ കൊന്നത് പുലി തന്നെ; ദൃശ്യം ക്യാമറയില്‍: ജാഗ്രതാ നിർദ്ദേശം
Mail This Article
കണ്ണൂര്‍∙ കൊട്ടിയൂര്‍ പാലുകാച്ചിയില്‍ പശുവിനെ കൊന്നത് പുലി തന്നെയെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. പുലിയുടെ ദൃശ്യം വനംവകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞു. പാലുകാച്ചിയിലും പരിസരങ്ങളിലും വനംവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. വെള്ളിയാഴ്ച രാത്രിയിലാണ് പശുവിനെ പുലി കൊന്നത്.
Read Also: കാർഗിൽ ആക്രമിച്ചത് ഷരീഫ് അറിയാതെ: അടക്കി വാണു, അടിതെറ്റി വീണ് മുഷറഫ്
രണ്ടു മാസമായി മട്ടന്നൂർ, തില്ലങ്കേരി ഭാഗത്ത് പുലികളുടെ സാന്നിധ്യമുള്ളതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. തുടർന്ന് വനംവകുപ്പ് പരിശോധന നടത്തുകയും പുലി ആറളം വന്യമൃഗ സങ്കേതത്തിന്റെ ഭാഗത്തേക്ക് പോയെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നാൽ, വെള്ളിയാഴ്ച പുശുക്കിടാവിനെ കൊന്ന് പകുതിയിലേറെ അവശിഷ്ടവുമായി പുലി കടന്നുകളഞ്ഞു. തുടർന്ന് പുലിയുടെ ദൃശ്യങ്ങൾ ലഭിക്കാൻ ബാക്കി മാംസഭാഗങ്ങൾ അവിടെതന്നെ വനംവകുപ്പ് ഉപേക്ഷിച്ചു.
പിറ്റേ ദിവസം പുലിയെത്തി മാംസം എടുത്തുകൊണ്ടുപോയെങ്കിലും ദൃശ്യങ്ങളൊന്നും പതിഞ്ഞില്ല. പിന്നീട് മറ്റൊരു ഭാഗത്തു വച്ച ക്യാമറയിലാണ് പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. എന്നാൽ നിലവിൽ പുലിയുടെ ദിശ അറിയില്ലെന്നത് ആശങ്ക ഉയർത്തുന്നു. പുലിക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
English Summary: CCTV footage confirms leopards presence in Paalukachi area, Kottiyur