പരിഷ്കരണം നടപ്പായില്ല, കേരളത്തിന് 25,000 കോടി നഷ്ടം; ജനങ്ങളെ പിഴിഞ്ഞൂറ്റി സർക്കാർ
Mail This Article
തിരുവനന്തപുരം ∙ സംയോജിത ചരക്ക് സേവന നികുതി (ഐജിഎസ്‌ടി) റിട്ടേണുകളിൽ ഘടനാപരമായ പരിഷ്കരണം വരാത്തതിനാൽ അഞ്ചു വർഷത്തിനിടെ സംസ്ഥാനത്തിനു ശരാശരി 25,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി. പ്രതിവർഷം ശരാശരി 5,000 കോടിയുടെ നഷ്ടമാണ് കമ്മിറ്റി കണക്കാക്കിയത്. റിട്ടേണുകളിൽ പരിഷ്കാരങ്ങൾ വരുത്തേണ്ട വിശദമായ രീതികളും ജിഎസ്ടി കൗൺസിലിൽ ഉന്നയിക്കേണ്ട വിഷയങ്ങളും കമ്മിറ്റി റിപ്പോർട്ടിലുണ്ട്. കഴിഞ്ഞ മാസം റിപ്പോർട്ട് സർക്കാരിനു കൈമാറിയെങ്കിലും ബജറ്റിനൊപ്പം നിയമസഭയിൽ അവതരിപ്പിച്ചില്ല. വിഭവ സമാഹരണത്തിന് ഇത്തരം വഴികൾ ഉണ്ടായിരിക്കെയാണ് ഇന്ധന സെസ് അടക്കം ബജറ്റിൽ വർധിപ്പിച്ചത്.
സെസിലൂടെ പ്രതിവർഷം 750 കോടിരൂപയാണു സാമൂഹിക സുരക്ഷാ ഫണ്ടിലേക്കു സർക്കാർ പ്രതീക്ഷിക്കുന്നത്. 2022 സെപ്റ്റംബർ 16നാണ് എക്സ്പെൻഡിച്ചർ കമ്മിറ്റിയെ നിയമിച്ച് ഉത്തരവിറങ്ങിയത്. ഒന്നരവർഷത്തെ കാലതാമസത്തിനു ശേഷമായിരുന്നു കമ്മിറ്റിയുടെ രൂപീകരണം. ഡിസംബർ അഞ്ചിന് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു. ഉപഭോക്തൃ സംസ്ഥാനമായിട്ടും ഐജിഎസ്‌ടി വഴി കിട്ടേണ്ട പണം കിട്ടുന്നില്ലെന്നു കമ്മിറ്റി പ്രധാന വിഷയമായി ചൂണ്ടിക്കാട്ടി. ചരക്കുകളുടെയും സേവനങ്ങളുടെയും അന്തർസംസ്ഥാന വിതരണത്തിന് ഐജിഎസ്‌ടി നികുതി ബാധകമാണ്. ഈ നികുതി കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യമായാണു വീതിക്കുന്നത്.
ചരക്കുകളും സേവനങ്ങളും ലഭിക്കുന്ന സംസ്ഥാനത്തിന് ഐജിഎസ്ടിയുടെ സംസ്ഥാനഭാഗം നല്‍കും. ബാക്കി കേന്ദ്രത്തിനു ലഭിക്കും. ഉപഭോക്തൃ സംസ്ഥാനമായതിനാൽ എവിടെ ഉൽപ്പാദനവും മൂല്യവർധവും നടന്നാലും നികുതി കേരളത്തിനാണു കിട്ടേണ്ടത്. ഉദാഹരണത്തിന്, ഇതര സംസ്ഥാനങ്ങളിൽ നിർമിച്ച് കേരളത്തിൽ വിറ്റ ഒരു ഉൽപ്പന്നത്തിന് 1,000 രൂപ നികുതി കൊടുത്താൽ 500 രൂപ കേരളത്തിനും 500 രൂപ കേന്ദ്രത്തിനും ലഭിക്കണം. നിർമാണശാലകൾ ഇതര സംസ്ഥാനങ്ങളിലായതിനാൽ അവിടെയുള്ള ഉൽപാദകനാണു നമ്മൾ നികുതി നൽകുന്നത്. അവർ ഐജിഎസ്‌ടി അക്കൗണ്ടിലേക്ക് ഇതു കൈമാറുമ്പോൾ 500 രൂപ കേന്ദ്രം അപ്പോൾ തന്നെ എടുക്കും. ശേഷിക്കുന്ന 500 രൂപ കേരളത്തിനു കിട്ടണമെങ്കിൽ കേന്ദ്രം തരണം.
അതിനായി, ജിഎസ്‌ടി റിട്ടേൺ ഫയൽ ചെയ്യുന്ന ആളുകള്‍ ഉൽപ്പന്നം വാങ്ങിയതിന്റെ വിശദ വിവരങ്ങൾ കൃത്യമായി കാണിക്കണം. വിവരങ്ങൾ നൽകിയിട്ടുണ്ടോ എന്നു കൃത്യമായി പരിശോധിക്കാൻ സംവിധാനം വേണമെന്ന് കമ്മിറ്റി റിപ്പോർട്ടിലുണ്ട്. അതിനുള്ള വഴികളും റിപ്പോർട്ടിൽ വിശദീകരിക്കുന്നു. റിപ്പോർട്ട് നിയമസഭയിൽ വച്ചിരുന്നെങ്കിൽ ജനങ്ങൾക്കു കാര്യങ്ങൾ മനസ്സിലാകുമായിരുന്നു എന്നു സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടി. മന്ത്രിക്ക് ജിഎസ്‌ടി കൗൺസിലില്‍ ചർച്ച ചെയ്തു പരിഹാരം ഉണ്ടാക്കാൻ കഴിയുമായിരുന്നു. കേന്ദ്രത്തിന് ഐജിഎസ്‌ടി വിഹിതം കൃത്യമായി കിട്ടുന്നതിനാൽ നഷ്ടമില്ല.
ഫിനാൻസ് കമ്മിഷന്റെ ശുപാർശ അനുസരിച്ചാണ് സംസ്ഥാനങ്ങൾക്കു ധനസഹായം അനുവദിക്കുന്നത്. അങ്ങനെ വരുമ്പോൾ സംസ്ഥാനത്തിനു നഷ്ടം സംഭവിക്കും. ജിഎസ്‌ടി റിട്ടേൺ ഫയൽ ചെയ്യുന്നതിലെ പ്രശ്നങ്ങൾ പരിഹരിച്ചാൽ സംസ്ഥാനത്തിന്റെ നഷ്ടം ഒഴിവാകും.
വിദഗ്ധർ പറയുന്നതിങ്ങനെ: ‘‘ജിഎസ്‌ടി റിട്ടേൺ ഫയൽ ചെയ്യുന്നവരോടു കൃത്യമായ വിവരങ്ങൾ നൽകുന്നതുകൊണ്ടു പ്രശ്നമില്ലെന്നും എങ്ങനെയാണു കോളങ്ങള്‍ പൂരിപ്പിക്കേണ്ടതെന്നും മനസ്സിലാക്കിക്കൊടുക്കണം. ഫയൽ ചെയ്തില്ലെങ്കിൽ സംസ്ഥാനത്തിനു വിഹിതം കിട്ടില്ലെന്ന് വ്യക്തമായി പറയണം. റിട്ടേണ്‍ കൃത്യമായി ഫയൽ ചെയ്യുമ്പോൾ സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ മാറും. സംസ്ഥാനത്തിന് ഐജിഎസ്‌ടി വിഹിതം കിട്ടുന്നില്ല എന്നു വിലപിച്ചിട്ടു കാര്യമില്ല. കിട്ടേണ്ട കാശാണെന്നു കേന്ദ്രത്തിനു മുന്നിൽ തെളിയിക്കണം. റിട്ടേൺ ഫോമിൽ ഇതനുസരിച്ചുള്ള മാറ്റം വരുത്താൻ ജിഎസ്‌ടി കൗൺസിലിൽ വാദിക്കണം’’.
English Summary: Expenditure review committee report on IGST