ADVERTISEMENT

ന്യൂഡൽഹി ∙ യുഎസ് ധനകാര്യ സ്ഥാപനമായ ഹിൻഡൻബർഗ് നടത്തിയ വിശകലന റിപ്പോർട്ടിലെ ആരോപണങ്ങളെ തുടർന്ന് കുരുക്കിലായ അദാനി ഗ്രൂപ്പിന് പിന്തുണ പ്രഖ്യാപിച്ച് ആർഎസ്എസ്. ഇടതുലോബി അദാനിക്കെതിരെ പ്രചാരണം നടത്തുകയാണെന്ന് ആർഎസ്എസ് ആരോപിച്ചു. ഇടതു ചിന്താഗതി പുലർത്തുന്ന മാധ്യമ സ്ഥാപനങ്ങളും എൻജിഒകളുമാണ് അദാനിക്കെതിരായ ഈ അപ്രതീക്ഷിത നീക്കത്തിനു പിന്നിലെന്നും ആർഎസ്എസ് കുറ്റപ്പെടുത്തി. ആർഎസ്എസ് മുഖപപത്രമായ ‘ഓർഗനൈസറി’ൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അദാനിയെ പിന്തുണയ്ക്കുന്ന നിലപാടുള്ളത്.

അദാനിക്കെതിരായ നീക്കത്തിനു പിന്നിൽ വിപുലമായ രാജ്യാന്തര ശൃംഖലയുണ്ടെന്ന് ലേഖനം വിശദീകരിക്കുന്നു. 2016–17 കാലഘട്ടത്തിൽ ഓസ്ട്രേലിയയിലാണ് അദാനി വിരുദ്ധ നീക്കത്തിന്റെ തുടക്കം. നീക്കത്തിനു പിന്നിൽ ബോബ് ബ്രൗൺ ഫൗണ്ടേഷണൻ (ബിബിഎഫ്) എന്ന ഓസ്ട്രേലിയൻ എൻജിഒ ആണെന്നും ആർഎസ്എസ് ആരോപിച്ചു. ഈ എൻജിഒ ഇന്ത്യൻ വ്യവസായിയായ ഗൗതം അദാനിയെ മോശക്കാരനാക്കി ചിത്രീകരിക്കുന്നതിനു മാത്രമായി ഒരു വെബ്സൈറ്റ് തന്നെ നടത്തുന്നുണ്ടെന്നും ആർഎസ്എസ് മുഖപത്രം ആരോപിച്ചു.

ഓസ്ട്രേലിയയിൽ അദാനിയുടെ നേതൃത്വത്തിലുള്ള കൽക്കരി ഖനികൾക്കെതിരെ ശബ്ദമുയർത്തുന്നതിനുള്ള വേദിയെന്ന നിലയിലാണ് Adaniwatch.org എന്ന വെബ്സൈറ്റ് ഈ എൻജിഒ ആരംഭിച്ചത്. ഇപ്പോൾ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്ന ഏതു പദ്ധതിയെയും തുറന്നെതിർക്കുക എന്നതാണ് ഈ വെബ്സൈറ്റിന്റെ നയം. അതേസമയം, കോൺഗ്രസും തൃണമൂൽ കോൺഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അദാനിയുടെ സംരംഭങ്ങളെ ബിബിഎഫ് എന്ന എൻജിഒ എതിർക്കുന്നില്ലെന്നും ആർഎസ്എസ് മുഖപത്രം വിമർശിക്കുന്നു.

ഹിൻഡൻബർഗ് നടത്തിയ വിശകലന റിപ്പോർട്ടിലെ ആരോപണങ്ങളെ തുടർന്ന് അദാനി ഗ്രൂപ്പ് ഓഹരികളിൽ വൻ ഇടിവുണ്ടായിരുന്നു. അദാനി കമ്പനികളുടെ പ്രകടനം മോശമാണെങ്കിലും 85 ശതമാനത്തോളം പെരുപ്പിച്ചുവച്ച തുകയിലാണ് ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നാണ് ഹിൻഡൻബർഗിന്റെ ആരോപണം. 12000 കോടി ഡോളർ ആസ്തിയുള്ള ഗ്രൂപ്പ് ഇതിൽ 10000 കോടി ഡോളറിലേറെ നേടിയത് ഇത്തരം കള്ളത്തരത്തിലൂടെയാണെന്നും 2 വർഷമെടുത്തു തയാറാക്കിയെന്ന് അവകാശപ്പെടുന്ന റിപ്പോർട്ട് പറയുന്നു.

English Summary: 'Leftist lobby created negative narrative against Adani': RSS on row with Hindenburg

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com