‘ജന്മനാ ക്രിമിനല്‍, മുൻപും നടപടിയെടുത്തു’: അനില്‍കുമാറിനെ തള്ളി സൂപ്രണ്ട് ഗണേഷ്
Mail This Article
കൊച്ചി∙ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ എ.അനില്‍കുമാറിന്‍റെ ആരോപണങ്ങള്‍ തള്ളി കളമശേരി മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.ഗണേഷ് മോഹന്‍. വ്യാജ ജനന സര്‍ട്ടിഫിക്കറ്റിന് പിന്നില്‍ അനില്‍കുമാറാണെന്ന് തെളിഞ്ഞു. രക്ഷപ്പെടാനുള്ള മാര്‍ഗമാണ് അനിലിന്റെ ആരോപണങ്ങൾ. മുന്‍പും അനില്‍കുമാര്‍ വ്യാജരേഖ ചമച്ചിട്ടുള്ളത് കണ്ടെത്തിയിട്ടുണ്ടെന്നും ഗണേഷ് മോഹന്‍ പറഞ്ഞു.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കള്ളത്തരം കണ്ടെത്തി നടപടിയെടുത്തിരുന്നു. താന്‍ പറഞ്ഞിട്ടാണ് രേഖ ചമച്ചതെങ്കില്‍ പിടിക്കപ്പെട്ടപ്പോള്‍ തന്റെ അടുത്തേക്കല്ലേ വരേണ്ടത്? അനില്‍കുമാര്‍ ജന്മനാ ക്രിമിനലാണെന്നും അദ്ദേഹം ആരോപിച്ചു.
ആരോഗ്യമന്ത്രിയുടെ പിഎസിന്റെ മകന് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയതിൽ തെറ്റില്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു. പോസ്റ്റ് കോവിഡിന് ചികിത്സതേടിയ കുട്ടിക്കാണ് സർട്ടിഫിക്കറ്റ് നൽകിയത്. അതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.
വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ സത്യം പുറത്ത് വരണമെന്ന് നഗരസഭയിലെ താൽക്കാലിക ജീവനക്കാരിയായിരുന്ന രഹ്ന പറഞ്ഞു. തട്ടിപ്പ് പുറത്ത് വരാന്‍ കാരണം തന്റെ പരാതിയാണ്. ജോലി നഷ്ടപ്പെട്ടതില്‍ വിഷമമില്ലെന്നും സൂപ്രണ്ടാണ് തട്ടിപ്പിന് പിന്നിലെന്ന് വിശ്വസിക്കുന്നുവെന്നും രഹ്ന പറഞ്ഞു.
English Summary: Kalamassery Medical superintendent on Fake certificate case