ADVERTISEMENT

ആലപ്പുഴ ∙ വിഭാഗീയതയെ ചൊല്ലി ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റില്‍ നേതൃത്വത്തിന് കടുത്ത വിമര്‍ശനം. ജനപ്രതിനിധികളും ബോര്‍ഡ് ചെയര്‍മാനും അടക്കമുള്ളവര്‍ സുഖലോലുപതയിലാണെന്നും ജില്ലാ സെക്രട്ടേറിയറ്റിന് കൂട്ടുത്തരവാദിത്തമില്ലെന്നും വിമര്‍ശനമുയര്‍ന്നു. ലഹരിക്കടത്തിലെ ബന്ധം, വിഭാഗീയത എന്നിവയെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ജില്ലാ സെക്രട്ടേറിയറ്റ് പരിഗണിച്ചില്ല. കുട്ടനാട്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ നേതൃത്വത്തിന് സംഭവിച്ചത് വലിയ വീഴ്ചയെന്ന് ഒരു വിഭാഗം നേതാക്കള്‍ പറഞ്ഞു.

ആലപ്പുഴയിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വം ശക്തമായ നിലപാട് എടുത്തതോടെയാണ് ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും യോഗം ചേരാൻ നിശ്ചയിച്ചത്. ഇന്നലെ രാവിലെ പത്തരയ്ക്കു തുടങ്ങിയ ജില്ലാ സെക്രട്ടേറിയറ്റ് യോഗം രാത്രി പത്തരയോടെയാണ് അവസാനിച്ചത്. സംസ്ഥാന നേതൃത്വവും കേന്ദ്ര കമ്മിറ്റിയും നിശ്ചയിച്ചിരിക്കുന്ന തിരുത്തൽ രേഖയുടെ ചർച്ചയ്ക്കായിരുന്നു പ്രധാനമായും ഈ യോഗം ചേർന്നത്. എന്നാൽ ആലപ്പുഴയിലെ വിഭാഗീയതയും ലഹരിക്കടത്തും അച്ചടക്കലംഘന നടപടികളുമൊക്കെ ചർച്ചയായി. 

തിരുത്തൽ രേഖയുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറി അവതരിപ്പിച്ച അവലോകന റിപ്പോർട്ടിലാണ് ജില്ലാ സെക്രട്ടേറിയറ്റിന് കൂട്ടുത്തരവാദിത്തം ഇല്ല എന്ന വിമർശനം ഉണ്ടായത്. ജനപ്രതിനിധികളായവരും ബോർഡ് ചെയർമാൻ സ്ഥാനം വഹിക്കുന്നവരുമായ ആളുകൾ സുഖലോലുപരാകുന്നു, കാറിൽ കയറി നടക്കുന്നതാണ് സംഘടനാ പ്രവർത്തനമെന്നാണ് അവർ കരുതുന്നത്, ഈ രീതി തിരുത്തണം എന്ന് റിപ്പോർട്ടിൽ എടുത്തു പറയുന്നുണ്ട്. 

അതോടൊപ്പം കോർപറേഷൻ ചെയർമാനായ സെക്രട്ടേറിയറ്റ് അംഗം കെ.പ്രസാദിനെ പേരെടുത്തു പറഞ്ഞും റിപ്പോർട്ടിൽ വിമർശിച്ചു. ലഹരിക്കടത്തും വിഭാഗീയതയുമായി ബന്ധപ്പെട്ടുമുള്ള അന്വേഷണ കമ്മിഷൻ റിപ്പോർട്ടുകൾ ചർച്ചയ്ക്കു വരുമെന്ന് കരുതിയെങ്കിലും പരിഗണിച്ചില്ല. ജില്ലാ കമ്മറ്റി യോഗത്തിൽ ചിലപ്പോൾ അന്വേഷണ റിപ്പോർട്ടുകൾ പരിഗണനയ്ക്കു വന്നേക്കും.

English Summary: Leaders have no collective responsibility, criticism in Alappuzha CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com