ADVERTISEMENT

ന്യൂഡൽഹി∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി പർവേസ് മുഷറഫിന്റെ നിര്യാണത്തിൽ ശശി തരൂർ അനുശോചനം അറിയിച്ചതിൽ വിവാദം പുകയുന്നു. മുഷറഫിനെ സ്മരിച്ചുള്ള തരൂരിന്റെ ട്വീറ്റിനെ വിമർശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ എത്തിയിരുന്നു. ഇതിനു ഇപ്പോൾ മറുപടി നൽകിയിരിക്കുകയാണ് തരൂർ.

‘‘വെറുക്കപ്പെട്ടവനായിരുന്നെങ്കിൽ എന്തിന് ബിജെപി സർക്കാർ മുഷറഫുമായി 2003ൽ വെടിനിർത്തൽ കരാർ ചർച്ച നടത്തി? 2004ൽ സംയുക്ത പ്രസ്താവനയിൽ മുഷറഫും വാജ്പേയിയും ഒപ്പുവച്ചിരുന്നു. അന്ന് വിശ്വസ്തനായ സമാധാന പങ്കാളിയായിരുന്നില്ലേ മുഷറഫ്?’’ തരൂർ ചോദിക്കുന്നു.

മുഷറഫിന്റെ മരണ വാർത്ത പുറത്തുവന്നതിനുപിന്നാലെ ശശി തരൂർ ട്വീറ്റിലൂടെ അനുശോചനം അറിയിച്ചതാണ് വിവാദങ്ങൾക്കു കാരണം. ‘‘ഇന്ത്യയുടെ പ്രധാനശത്രുവായ അദ്ദേഹം 2002–2007 കാലഘട്ടത്തിൽ സമാധാനത്തിനായി പ്രവർത്തിക്കുന്ന യഥാർഥ ശക്തിയായി മാറി. ഈ സമയത്ത് യുഎന്നിൽവച്ച് ഓരോ വർഷവും അദ്ദേഹത്തെ കണ്ടുമുട്ടുമായിരുന്നു. അദ്ദേഹം വളരെ ഊർജസ്വലനും തന്ത്രപ്രധാന നിലപാടുകളിൽ വ്യക്തതയുള്ളവനുമായിരുന്നു. ആദരാഞ്ജലികൾ...’– എന്നാണ് ശശി തരൂർ കുറിച്ചത്.

Read also: നൽകുന്നത് മെച്ചപ്പെട്ട ചികിത്സയെന്ന് ഉമ്മൻ ചാണ്ടി; ഇത്ര വലിയ ക്രൂരത പാടില്ലെന്ന് ചാണ്ടി ഉമ്മൻ

രാജ്യാന്തര നിയമങ്ങൾ ലംഘിച്ച് ഒട്ടേറെപ്പേരെ കൊന്നാലും ചില ജനറൽമാർക്ക് ഇന്ത്യയിൽ ആരാധകരുണ്ടാകുമെന്നായിരുന്നു കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. തരൂരിന്റെ അനുശോചന ട്വീറ്റിലെ വാചകങ്ങൾ ‘കടമെടുത്താണ്’ രാജീവ് ചന്ദ്രശേഖർ വിമർശനം ഉയർത്തിയത്. ‘കരുത്തരായ പാക്ക് സ്വേച്ഛാധിപതി ജനറൽമാർക്ക് ‘സമാധാനത്തിനുള്ള ശക്തി’യാകാനും ‘സുവ്യക്തമായ തന്ത്രപ്രധാന ചിന്ത’ രൂപപ്പെടുത്താനും ഉചിതമായൊരു സൈനിക അടിച്ചമർത്തലാണ് ഏറ്റവും നല്ല ഉപാധിയെന്ന്’ രാജീവ് ചന്ദ്രശേഖർ ട്വിറ്ററിൽ കുറിച്ചു.

Read also: നാട്ടിലൊരു വീടെന്ന ആഗ്രഹം ഇല്ലാതാകുമോ; അടച്ചിട്ട വീടാണെന്ന് എങ്ങനെ തീരുമാനിക്കും

അനുശോചനം വിവാദമായതിന്റെ പശ്ചാത്തലത്തിൽ ഞാൻ ഇന്ത്യയിലാണ് വളർന്നതെന്നും ഇതു മരിച്ചവരെക്കുറിച്ചു നല്ലതു പറയണമെന്നു കരുതുന്ന നാടാണിതെന്നും തരൂർ കുറിച്ചിരുന്നു.

English Summary: Shashi Tharoor Hits Back At BJP Over Pervez Musharraf Tweet, Asks This

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com