ADVERTISEMENT

കൊച്ചി∙ അനുകൂല വിധി നേടാൻ ഹൈക്കോടതി ജഡ്ജിമാർക്കു കൈക്കൂലി നൽകണമെന്നു തെറ്റിദ്ധരിപ്പിച്ചു കക്ഷികളിൽനിന്ന് 77 ലക്ഷം രൂപ കൈപ്പറ്റിയെന്ന കേസിൽ ആരോപണവിധേയനായ ‌അഡ്വ. സൈബി കിടങ്ങൂർ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് സഥാനമൊഴിയുന്നു. ഇക്കാര്യം വ്യക്തമാക്കി സൈബി അസോസിയേഷൻ‌ സെക്രട്ടറിക്ക് കത്തു നൽകി. സ്ഥാനാർഥിത്വം പ്രഖ്യാപിച്ചപ്പോൾ മുതൽ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നതായി സൈബി കത്തിൽ ആരോപിച്ചു.

ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ കൊച്ചിയിൽ നടന്ന യോഗത്തിലാണ് സൈബി കിടങ്ങൂർ പ്രസിഡന്റ് സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ച് കത്ത് നൽകിയത്. 2022 ഓഗസ്റ്റിലാണ് താൻ അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. അന്നു മുതൽ തനിക്കെതിരായ ഗൂഢാലോചന ആരംഭിച്ചെന്നാണ് സൈബി കത്തിൽ വ്യക്തമാക്കുന്നത്.

മാത്രമല്ല, സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും തനിക്കെതിരെ വ്യാപകമായ പ്രചാരണങ്ങൾ നടന്നു. വ്യാജ പ്രചാരണങ്ങളാണ് അതെല്ലാം. തനിക്കെതിരായി ഉയർന്ന ആരോപണങ്ങളെക്കുറിച്ച് ഹൈക്കോടതി വിജിലൻസ് അന്വേഷിക്കുകയും അതുമായി ബന്ധപ്പെട്ട് പൊലീസ് ഇപ്പോൾ എഫ്ഐആർ റജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തു തുടരുന്നത് അനുചിതമാണെന്ന് വ്യക്തമാക്കിയാണ് സ്ഥാനമൊഴിയാൻ തയാറാണെന്ന് അറിയിച്ചുള്ള കത്ത് നൽകിയത്.

എക്സിക്യുട്ടിവ് കമ്മിറ്റി തന്റെ രാജിക്കത്ത് സ്വീകരിച്ച് പകരം സംവിധാനം ഏർപ്പെടുത്തണമെന്ന് സൈബി ആവശ്യപ്പെട്ടു. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി അഭിഭാഷക അസോസിയേഷനുമായി ബന്ധപ്പെട്ട പരിപാടികളിൽനിന്ന് സൈബി അനൗദ്യോഗികമായി വിട്ടുനിൽക്കുകയായിരുന്നു. ഇതിനിടെയാണ് അസോസിയേഷൻ സെക്രട്ടറിക്ക് സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ച് കത്ത് നൽകിയത്.

അതേസമയം, കക്ഷികളിൽ നിന്ന് 77 ലക്ഷം രൂപ കൈപ്പറ്റിയെന്ന കേസിൽ കൂടുതൽ അഭിഭാഷകരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഡിജിപി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണു കേസിൽ നേരത്തെ മൊഴി നൽകിയിട്ടില്ലാത്ത 4 അഭിഭാഷകരുടെ മൊഴി രേഖപ്പെടുത്തിയത്. ഹൈക്കോടതി വിജിലൻസ് വിഭാഗവും ചില അഭിഭാഷകരുടെ മൊഴിയെടുത്തിരുന്നു. തുടർന്ന് അന്വേഷണം നടത്തിയ സിറ്റി പൊലീസ് കമ്മിഷണർ ഇവരുടെ മൊഴികൾ വീണ്ടും രേഖപ്പെടുത്തി. ഇവരുടെ മൊഴികളിൽ പരാമർശിക്കപ്പെട്ട 4 അഭിഭാഷകരുടെ മൊഴികളാണു കഴിഞ്ഞ ദിവസങ്ങളിൽ കൂടുതലായി രേഖപ്പെടുത്തിയത്. 

ആരോപിക്കപ്പെടുന്ന തട്ടിപ്പു നടത്തിയത് അഡ്വ.സൈബി ഒറ്റയ്ക്കല്ലെന്ന രീതിയിലുള്ള പുതിയ മൊഴികളാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്. ഹൈക്കോടതിയിലെ മുൻ ഗവൺമെന്റ് പ്ലീഡർക്കു പുറമേ 3 അഭിഭാഷകരുടെ പേരുകൾ കൂടി പുറത്തുവന്നിട്ടുണ്ട്. ആരോപിക്കപ്പെടുന്ന തട്ടിപ്പിനു റാക്കറ്റിന്റെ സ്വഭാവമുണ്ടെന്ന പരാമർശം പൊലീസിന്റെ പ്രാഥമിക റിപ്പോർട്ടിലുമുണ്ട്.

English Summary: Saiby Jose Kidangoor All Set To Resign As High Court Lawyers Association President

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com