കൊച്ചി ∙ ജഡ്ജിക്ക് നല്‍കാനെന്ന വ്യാജേന അഡ്വ. സൈബി ജോസ് പണം കൈപ്പറ്റിയ കേസില്‍ പണം നല്‍കിയെന്ന് ആരോപണമുയര്‍ന്ന നിര്‍മാതാവിനെയും ഭാര്യയെയും ചോദ്യം ചെയ്തു. തിങ്കളാഴ്ച കൊച്ചിയിലായിരുന്നു ചോദ്യം ചെയ്യൽ. തിങ്കളാഴ്ച കൊച്ചിയിൽ വച്ചാണ് ഇരുവരെയും ചോദ്യം ചെയ്തത്. ലൈംഗിക പീഡനക്കേസിൽ ജഡ്ജിമാർക്കു കോഴനൽകി അനുകൂല വിധി സമ്പാദിക്കാൻ സൈബിക്കു പണം നൽകിയെന്ന ആരോപണത്തിലായിരുന്നു ചോദ്യം ചെയ്യൽ.
സംഭവത്തിൽ എഫ്ഐആർ റദ്ദാക്കണം എന്ന പ്രതി സൈബി ജോസിന്റെ ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതേത്തുടർന്നു പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. സൈബിക്കെതിരായ കേസിന്റെ എഫ്ഐആർ അന്വേഷണ സംഘം മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അഴിമതി നിരധോന നിയമത്തിലെ വകുപ്പുകളും വഞ്ചനാക്കുറ്റങ്ങളും ചുമത്തിയാണ് സൈബിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ഹൈക്കോടതി വിധി അനുകൂലമാക്കി തരാം എന്നു പറഞ്ഞു ജഡ്ജിമാർക്കു കൊടുക്കാൻ എന്ന പേരിൽ കക്ഷികളിൽ നിന്നു ലക്ഷങ്ങൾ വാങ്ങി എന്നാണ് പ്രതിക്കെതിരായ കേസ്.
English Summary: Film producer and wife questioned over alleged bid to bribe HC judges