ഹൈദരാബാദ്∙ ഡൽഹി സർക്കാരിന്റെ മദ്യലൈസൻസ് അഴിമതിക്കേസിൽ തെലങ്കാനയിലെ ചാർട്ടേഡ് ആക്കൗണ്ടന്റ് ബുച്ചി ബാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു. ഡൽഹിയിൽ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവുവിന്റെ മകൾ കെ.കവിതയുടെ മുൻ ഓഡിറ്ററാണ് ബുച്ചി ബാബു. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും. കേസിൽ കവിതയും പ്രതിയാണ്.
കഴിഞ്ഞ നവംബറിൽ ഡൽഹി സർക്കാർ ആവിഷ്കരിച്ച മദ്യനയം നടപ്പാക്കിയതിൽ ക്രമക്കേടുകളുണ്ടെന്ന ഡൽഹി ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലഫ്. ഗവർണർ വി.കെ. സക്സേനയാണു സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. വിവാദത്തിനു പിന്നാലെ മദ്യനയം പിൻവലിച്ചു. ആംആദ്മി പാർട്ടിക്ക് 100 കോടി നൽകിയത് കവിത കൂടി നിയന്ത്രിക്കുന്ന സൗത്ത് ഗ്രൂപ്പ് ആണെന്നാണ് ഇഡി കേസ്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസെടുത്തത്. സൗത്ത് ഗ്രൂപ്പിന്റെ ഓഡിറ്ററായും ബുച്ചി ബാബു ജോലി ചെയ്തിട്ടുണ്ട്.
ഭാരത് രാഷ്ട്ര സമിതി നേതാവായ കവിത, ആന്ധ്രാപ്രദേശിലെ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസിന്റെ എംപിയായ മഗുന്ത ശ്രീനിവാസലു റെഡ്ഡി, അരബിന്ദോ ഫാർമയിലെ ശരത് റെഡ്ഡി എന്നിവർ സൗത്ത് ഗ്രൂപ്പിൽ അംഗങ്ങളാണെന്ന് സിബിഐ പറയുന്നു. മദ്യനയം അനുകൂലമാക്കാൻ എഎപിക്ക് ഇവർ പണം നൽകുകയായിരുന്നു. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെയും കേസിൽ ചോദ്യം ചെയ്തിരുന്നു.
English Summary: KCR’s daughter’s chartered accountant arrested by CBI in Delhi excise policy case