ലക്നൗ∙ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരമുള്ള പണം കൈപ്പറ്റിയ നാല് യുവതികൾ ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി. ഉത്തർപ്രദേശിലെ ബാരാബങ്കി ജില്ലയിലാണ് സംഭവം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വീടു നിർമിച്ചു നൽകുന്ന കേന്ദ്രപദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. പദ്ധതിപ്രകാരം കുടുംബനാഥ വീടിന്റെ ഉടമയോ സഹഉടമയോ ആകണമെന്നു നിർബന്ധമുണ്ട്. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം വരുന്നത്.
ഇത്തരത്തിൽ പദ്ധതിപ്രകാരം ആദ്യ ഗഡുവായി അമ്പതിനായിരം രൂപ അക്കൗണ്ടിൽ ലഭിച്ച നാല് സ്ത്രീകളാണ് ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയത്. വീടു നിർമാണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ നഗര വികസന ഏജൻസിയിൽ (ഡിയുഡിഎ) നിന്ന് അറിയിച്ചിട്ടും പ്രതികരണം ഉണ്ടാകാത്തതിനെ തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവരുന്നത്. ഇതോടെ ഭർത്താക്കന്മാർ ഓഫിസിലെത്തി കാര്യങ്ങൾ ബോധിപ്പിച്ചു.
പദ്ധതിപ്രകാരം കിട്ടിയ പണം ഭാര്യമാർ കൊണ്ടുപോയെന്നും അടുത്ത ഗഡുക്കൾ അതേ അക്കൗണ്ടിലേക്ക് നൽകരുതെന്നും അവർ ആവശ്യപ്പെട്ടു. ഇതോടെ ഉദ്യോഗസ്ഥരും കുഴങ്ങിയിരിക്കുകയാണ്. ആദ്യ ഗഡുവിൽ നൽകിയ പണം എങ്ങനെ തിരിച്ചുപിടിക്കുമെന്ന ആശങ്കയിലാണ് അവർ. ഭർത്താക്കന്മാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
English Summary: 4 UP Women Flee With Lovers After Receiving PM Awas Yojana Money, Husbands In Shock