പരിശോധനയ്ക്കു സൗകര്യമില്ല; ഹെല്‍ത്ത് കാര്‍ഡ് എടുക്കാനാകാതെ പാചകത്തൊഴിലാളികള്‍
Mail This Article
തിരുവനന്തപുരം∙ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹെല്‍ത്ത് കാര്‍ഡ് എടുക്കാനാകാതെ പരമ്പരാഗത പാചകത്തൊഴിലാളികള്‍. കാര്‍ഡ് അനുവദിക്കുന്നതിനുള്ള പരിശോധനകള്‍ നടത്താന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗകര്യമില്ലെന്നാണ് ആക്ഷേപം. കാര്‍ഡ് എടുക്കുന്നതിന് അനുവദിച്ച സമയപരിധി നീട്ടി നല്‍കണമെന്നും പാചകത്തൊഴിലാളികൾ ആവശ്യപ്പെട്ടു.
Read Also: ‘ജോലിചെയ്ത് ജീവിക്കാനുള്ള ശേഷിയില്ല’: ഗൃഹനാഥൻ സ്വയം ചിതയൊരുക്കി ജീവനൊടുക്കി
രക്തപരിശോധന, ശാരീരിക പരിശോധന ടൈഫോയ്ഡ്, മഞ്ഞപ്പിത്ത ലക്ഷണ പരിശോധന തുടങ്ങിയവയാണ് ഹെല്‍ത്ത് കാര്‍ഡ് അനുവദിക്കുന്നതിനായി ആരോഗ്യവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറിലുള്ളത്. എന്നാല്‍ ഇതില്‍ പലതും പരിശോധിക്കാനായി ലാബുകളും കണ്ടെത്തേണ്ട അവസ്ഥയിലാണ് പാചകത്തൊഴിലാളികള്‍. സംസ്ഥാനത്തെ ഒട്ടുമിക്ക സര്‍ക്കാര്‍ ആശുപത്രികളിലും ടൈഫോയിഡ് പരിശോധനക്കുള്ള സൗകര്യങ്ങള്‍ ലഭ്യമല്ല. സ്വകാര്യ ആശുപത്രികളിലെ വലിയ തുകയ്ക്ക് ഓരോ വര്‍ഷവും പരിശോധന നടത്തുന്നത് സാധാരണക്കാരായ തൊഴിലാഴികളെ ദുരിതത്തിലാക്കുമെന്ന് പാചകത്തൊഴിലാളികൾ പറയുന്നു. സംസ്ഥാനത്തെ താലൂക്ക് ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പരിശോധനയ്ക്കുള്ള സംവിധാനമേര്‍പ്പെടുത്തണമെന്ന് ഇവർ ആവശ്യപ്പെട്ടു.
English Summary: Cooks do not get health card