ADVERTISEMENT

തിരുവനന്തപുരം∙ ഇന്ധനസെസ് ഏർപ്പെടുത്തിയതിനെതിരെ നിയമസഭയിൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. നികുതി വർധനയിൽ പ്രതിഷേധിച്ച് എംഎൽഎ ഹോസ്റ്റലിൽനിന്നു കാൽനടയായാണു പ്രതിപക്ഷ എംഎൽഎമാർ നിയമസഭയിലേക്കെത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും യുഡിഎഫ് നേതാക്കളും പ്രതിഷേധത്തിനു നേതൃത്വം നൽകി. കേരളത്തിന്റെ ചരിത്രത്തിൽ ഇല്ലാത്ത രീതിയിലുള്ള നികുതി വർധനയാണ് ഉണ്ടായിരിക്കുന്നതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. പ്രതിപക്ഷം സഹകരിക്കാത്തത് നിർഭാഗ്യകരമാണെന്ന് സ്പീക്കർ പറഞ്ഞു. ചോദ്യോത്തരവേള സസ്പെൻഡ് ചെയ്തു. പിന്നാലെ നിയമസഭാ സമ്മേളനം ഇടക്കാലത്തേക്ക് പിരിഞ്ഞു. ഇനി ഫെബ്രുവരി 27നാണ് സഭ ചേരുക.

ജനങ്ങളോട് സർക്കാരിനു പുച്ഛമാണെന്ന് പ്രതിഷേധത്തിനിടെ വി.ഡി.സതീശൻ പറഞ്ഞു. ജനങ്ങൾ പ്രയാസപ്പെടുമ്പോഴാണ് നാലായിരം കോടിയുടെ നികുതി നിർദേശങ്ങളുമായി വന്നിരിക്കുന്നത്. അത് വച്ചുപൊറുപ്പിക്കാൻ കഴിയില്ല. പ്രതിപക്ഷത്തിന്റെ ധാർമിക ഉത്തരവാദിത്തമാണ് നിറവേറ്റുന്നത്. അഹങ്കാരം തലയ്ക്കു പിടിച്ച സർക്കാരാണിത്. അവർക്കു പ്രതിപക്ഷത്തോടു പരിഹാസമാണ്. ജനങ്ങളോടു പുച്ഛമാണ്. ജനങ്ങളെ മറന്നാണു സർക്കാർ പോകുന്നത്. തുടർഭരണം കിട്ടിയതിന്റെ അഹങ്കാരമാണ് കാണിക്കുന്നത്. പ്രതിപക്ഷം സമരം ചെയ്യുന്നതു കൊണ്ടു നികുതി കുറയ്ക്കില്ല എന്നു പറയുന്നത് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? ഇന്ധന നികുതി കേന്ദ്രം കൂട്ടിയപ്പോൾ നികുതി കൊടുക്കാതെ പ്രതിഷേധിക്കാൻ പറഞ്ഞയാളാണ് പിണറായി വിജയനെന്നും വി.ഡി.സതീശൻ പറഞ്ഞു.

നേരത്തേ, നിയമസഭയിലേക്കെത്തിയ പ്രതിപക്ഷ അംഗങ്ങൾ നടത്തളത്തിലേക്ക് ഇറങ്ങി പ്രതിഷേധിച്ചു. ചോദ്യോത്തര വേളയിൽ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിച്ചു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ മന്ത്രി എം.ബി.രാജേഷ് ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞു. അതേസമയം, സഭയ്ക്കു മുന്നിൽ നാല് പ്രതിപക്ഷ എംഎൽഎമാരുടെ സത്യഗ്രഹം തുടരുകയാണ്. സഭാ സമ്മേളനം ഇന്ന് അവസാനിക്കുന്നതോടെ ശക്തമായ പ്രതിഷേധ പരിപാടികൾ ജില്ലാ തലത്തിൽ സംഘടിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

English Summary: Fuel cess: UDF MLA's protest in Kerala Legislative Assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com