ADVERTISEMENT

കൊഹിമ∙ രാഷ്ട്രീയ വിഷയങ്ങൾക്കപ്പുറം മനുഷ്യാവകാശ പ്രശ്നങ്ങൾ കൂടി സജീവമായി ചർച്ചചെയ്യപ്പെടുന്ന വേദിയാണ് വടക്കുകിഴക്കൻ മേഖലയിലെ തിരഞ്ഞെടുപ്പുകൾ. സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികം ‘ആസാദി കാ അമൃത് മഹോത്സവ്’ ആയി ആഘോഷിക്കപ്പെടുന്ന ഘട്ടത്തിലും വിഘടനവാദം, ഗോത്രപ്രശ്നം, അതിർത്തി തർക്കം, കുടിയേറ്റം തുടങ്ങി പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾക്കിടെയാണ് ഇത്തവണയും നാഗാലാൻഡ് തിരഞ്ഞെടുപ്പ്. ഫെബ്രുവരി 27 ന് വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ വോട്ടെണ്ണൽ മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങൾക്കൊപ്പം മാർച്ച് രണ്ടിനാണ്.

നാഗാ മണ്ണിൽ അടിത്തറയുണ്ടാക്കി ഏറെക്കാലം ഭരിച്ച കോൺഗ്രസ് ഇപ്പോൾ നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ്. അതേസമയം,നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫ്യൂ റിയോയുടെ നാഷനൽ ഡമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻഡിപിപി)യ്ക്കൊപ്പം നിന്നാണ്  ഇത്തവണ ബിജെപിയുടെ മത്സരം. നാഗാ സമാധാനക്കരാർ, ഫ്രോണ്ടിയർ നാഗാലാൻഡ് സംസ്ഥാന രൂപീകരണം, റോഡ് വികസനം, വൈദ്യുതി, പുതിയ വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപങ്ങൾ തുടങ്ങിയവയാണ് പ്രധാന തിരഞ്ഞെടുപ്പു വിഷയങ്ങൾ.

∙ സീറ്റ് നിലയും മുൻതൂക്കവും

നാഗാലാന്‍ഡില്‍ ഇത്തവണ ശക്തമായ പ്രതിപക്ഷമില്ലാത്ത ഏകപക്ഷീയ പോരാട്ടമാണ്. ആകെ 60 നിയമസഭാ സീറ്റുകൾ. ഒരു സ്ഥാനാർഥി എതിരില്ലാതെ ജയിച്ചതിനാൽ 59 സീറ്റിലേക്കാണു തിരഞ്ഞെ‌ടുപ്പ്. മത്സരരംഗത്ത് ഭരണസഖ്യമായ യുണൈറ്റഡ് ഡമോക്രാറ്റിക് അലയൻസ് (യുഡിഎ)–എൻഡിപിപി, ബിജെപി, നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) എന്നീ പാർട്ടികളും. 183 സ്ഥാനാർഥികളാണ് കളത്തിൽ. ഭരണകക്ഷിയായ എൻഡിപിപി 40 സീറ്റിലും ബിജെപി 20 സീറ്റിലും കോൺഗ്രസ് 23 സീറ്റിലും എൻപിഎഫ് 22 സീറ്റിലും മത്സരിക്കുന്നു. മറ്റു കക്ഷികൾ: എൽജെപി (റാം വിലാസ് പാസ്വാൻ)–15, എൻപിപി–12, എൻസിപി–12 ആർപിഐ (അഠാവ്ലേ)– 9, ജെഡിയു– 7, ആർജെഡി– 3, സിപിഐ– 1, റൈസിങ് പീപ്പിൾസ് പാർട്ടി–1. സ്വതന്ത്രർ–19. 

2018ലെ തിരഞ്ഞെടുപ്പിനു മുന്നോടിയായി രൂപീകരിച്ച എൻഡിപിപി-ബിജെപി സഖ്യത്തിന് തന്നെയാണ് തിരഞ്ഞെടുപ്പില്‍ മുന്‍തൂക്കം. എൻപിഎഫിന് 26, എൻഡിപിപിക്ക് 18, ബിജെപിക്ക് 12, എൻപിപിക്ക് 2, ജെഡിയുവിന് 1, ഒരു സ്വതന്ത്രൻ എന്നിങ്ങനെയാണ് 2018ലെ സീറ്റ് നില. ഗോത്രരാഷ്ട്രീയവും പണവുമാണ് നാഗാലാൻഡിൽ അധികാരം നിശ്ചയിക്കുന്നത്. പ്രതിപക്ഷമായിരുന്ന നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) ഭരണത്തിന്റെ ഭാഗമായതോടെ ഫലത്തിൽ സംസ്ഥാനത്ത് പ്രതിപക്ഷമില്ല. 21 എൻപിഎഫ് എംഎൽഎമാർ യുഡിഎയിൽ ചേർന്നിരുന്നു. 

modi-election
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണത്തിനെത്തിയപ്പോൾ.

∙ ‘കൈ’വിട്ടത് തിരിച്ചുപിടിക്കുമോ കോൺഗ്രസ്?

എൺപതുകളിലാണ് നാഗാലാൻഡിൽ കോൺഗ്രസ് വേരുറപ്പിച്ചു തുടങ്ങിയത്. പിന്നീട് 10 വർഷം തുടർച്ചയായി ഭരണം. 2000ത്തിന്റെ തുടക്കത്തിൽ കോൺഗ്രസിന്റെ പ്രൗഢി നഷ്ടമായി തുടങ്ങി. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ‌ ഒറ്റ സീറ്റുപോലും നേടാതെ കോൺഗ്രസ് പാർട്ടി അപ്രത്യക്ഷമാകുന്ന കാഴ്ചയാണ് കാണാനായത്. 

congress-nagaland
മല്ലികാർജുൻ ഖർഗെ നാഗാലാൻഡിൽ പ്രചാരണത്തിനെത്തിയപ്പോൾ.

ഇത്തവണ 23 മണ്ഡലങ്ങളിലാണ് കോൺഗ്രസ് ജനവിധി തേടുന്നത്. ടേനിങ് മണ്ഡലത്തിൽ ഒരു വനിതാ സ്ഥാനാർഥിയെയും മത്സരത്തിലിറക്കിയിട്ടുണ്ട്. റോസി തോംസൺ. അധികാരത്തിലെത്തിയാല്‍ നാഗാലാന്‍ഡിലും പഴയ പെന്‍ഷന്‍ പദ്ധതി കൊണ്ടുവരുമെന്ന വാഗ്ദാനത്തോടെയെത്തുന്ന കോണ്‍ഗ്രസ് പക്ഷെ, ഇത്തവണ ഒരുസീറ്റെങ്കിലും ജയിക്കാനാകുമോ എന്ന് ഉറപ്പില്ലാതെയാണ് മത്സരിക്കുന്നത്.

അകുലുതോ മണ്ഡലത്തിൽ കോൺഗ്രസിന്റെ കകേഷെ സുമി അപ്രതീക്ഷിതമായി പത്രിക പിൻവലിച്ചതോടെ ബിജെപി സ്ഥാനാർഥി കഷേട്ടോ കിമിനി (68) എതിരില്ലാതെ ജയിച്ചുകഴിഞ്ഞു. കോൺഗ്രസ് സ്ഥാനാർഥി സുമി പിന്മാറിയതിന്റെ കാരണമറിയില്ലെന്നു സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി റാണജിത് മുഖർജി പറഞ്ഞു. ആർജെഡി നേതാവായിരുന്ന സുമി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു തൊട്ടുമുൻപാണു കോൺഗ്രസ് സ്ഥാനാർഥിയായത്.

kezhato
കഷേട്ടോ കിമിനി

∙ മേൽക്കൈ എന്‍ഡിപിപി–ബിജെപി സഖ്യത്തിന്; എതിരാളി എൻപിഎഫ്

മുൻ കോൺഗ്രസ്‌ നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ നെഫ്യു റിയോയുടെ എന്‍ഡിപിപി–ബിജെപി സഖ്യത്തിന് തന്നെയാണ് തിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ. എൻഡിപിപി 40 സീറ്റിലും ബിജെപി 19 സീറ്റിലുമാണ് മത്സരിക്കുന്നത്. കൂട്ടുകക്ഷി സർക്കാരിൽ അംഗമാണെങ്കിലും എൻപിഎഫ് (നാഗാ പീപ്പിൾ ഫ്രണ്ട്), എൻഡിപിപി–ബിജെപി സഖ്യത്തിന്റെ പ്രധാന എതിരാളി തന്നെയാണ്. 

2000 നുശേഷമാണ് നാഗാലാൻഡിൽ രാഷ്ട്രീയമാറ്റങ്ങൾ കണ്ടുതുടങ്ങിയത്. 2003 മുതൽ എൻപിഎഫ് അധികാരം കൈയാളി തുടങ്ങി. വാജ്പേയ് സർക്കാരിന്റെ കാലത്ത് ബിജെപിയുമായി സഖ്യവും ഉണ്ടാക്കി. 2018ലെ തിരഞ്ഞെടുപ്പിൽ ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് ഒറ്റയ്ക്ക് മത്സരിക്കാൻ തയാറായതോടെ പാർട്ടി പിളർന്നു. ഇതോടെ മുൻ മുഖ്യമന്ത്രി നെയ്ഫ്യൂ റിയോയുടെ നേതൃത്വത്തിൽ നാഷനൽ ഡമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻഡിപിപി)യ്ക്ക് തുടക്കമായി.

തിരഞ്ഞെടുപ്പിൽ ബിജെപിയുമായി എൻഡിപിപി കൂട്ടുകെട്ടുണ്ടാക്കി. എൻഡിപിപി 18 സീറ്റിലും ബിജെപി 12 സീറ്റിലും വിജയിച്ചു. 26 സീറ്റു നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നെങ്കിലും, എൻപിഎഫിനെ പുറത്താക്കി എൻഡിപിപിയും ബിജെപിയും സഖ്യമുണ്ടാക്കി അധികാരത്തിലേറി. പിന്നാലെ എൻപിഎഫിന്റെ എംഎൽഎമാർ കൂട്ടത്തോടെ റിയോയ്ക്കൊപ്പം ചേർന്നു. ഇത്തവണ 22 സീറ്റിലാണ് എൻപിഎഫ് ജനവിധി തേടുന്നത്.

npf
എൻപിഎഫ് സ്ഥാനാർഥികൾ.

∙ ഗോത്ര പിന്തുണ കരുത്ത്; തിരിച്ചടിക്കുമോ കൂട്ടക്കൊല?

ഫ്രോണ്ടിയർ നാഗാലാൻഡ് എന്ന പേരിൽ പുതിയ സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കിഴക്കൻ നാഗാലാൻഡിലെ 7 ഗോത്രങ്ങൾ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനമെടുക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പുനൽകിയതിനു പിന്നാലെ ഗോത്രങ്ങളുടെ ഏകോപന സമിതിയായ ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ തിരഞ്ഞെടുപ്പുമായി സഹകരിക്കാമെന്ന് അറിയിക്കുകയായിരുന്നു. ഇത് എൻഡിപിപി–ബിജെപി സഖ്യത്തിന് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. കിഴക്കൻ നാഗാലാൻഡിനു പ്രത്യേക പാക്കേജ് ബിജെപി വാഗ്ദാനം ചെയ്യുന്നുണ്ട്. 

amit-sha
അമിത് ഷാ പ്രചാരണത്തിനെത്തിയപ്പോൾ.

വിഘടന–ഗോത്ര–വംശ പ്രശ്നങ്ങളും അതിര്‍ത്തി സംഘര്‍ഷങ്ങളും ഒരുപരിധിവരെ നിയന്ത്രിക്കാനായെന്നതാണ് ഈ സഖ്യത്തിന്‍റെ വലിയ പ്രതീക്ഷയ്ക്ക് കാരണം. എന്നാല്‍ 2021 ‍ഡിസംബര്‍ നാലിന് നാഗാലാന്‍ഡില്‍ നടന്ന കൂട്ടക്കൊലയുടെ അലയൊലി ഇന്നും അവസാനിച്ചിട്ടില്ല. വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് കമാന്‍ഡോകള്‍ നടത്തിയ വെടിവയ്പ്പും തുടര്‍സംഘര്‍ഷങ്ങളിലുമായി ആകെ 15 പേരാണ് കൊല്ലപ്പെട്ടത്. ഈ കൂട്ടക്കൊലയുടെ ഓര്‍മ ഭരണസഖ്യത്തിന് വോട്ടിങ് മെഷീനു മുന്നിൽ തലവേദനയാണ്. 

∙ സ്ത്രീത്വം ഉയർത്തി വനിതാ സ്ഥാനാർഥികൾ

പ്രാദേശിക വികാരത്തിനു മേൽ ഉയരുന്ന രാഷ്ട്രീയ പ്രശ്നങ്ങളാണ് എന്നും നാഗാലാൻഡിന്റെ തിരഞ്ഞെടുപ്പ് ആയുധം. ഒരു കാലത്തും ദേശീയ പ്രശ്നങ്ങളുടെ സ്വാധീനം ഈ മേഖലയിൽ ഉണ്ടായിട്ടില്ല. സ്ത്രീശാക്തീകരണം, യുവതലമുറയുടെ ഉന്നമനം, തൊഴിൽ എന്നിവ മുൻനിർത്തിയാണ് ഒട്ടുമിക്ക സ്ഥാനാർഥികളും പ്രചാരണത്തിനിറങ്ങുന്നത്. പ്രത്യേകിച്ച് വനിതാ സ്ഥാനാർഥികൾ.

nagaland-bjp

ഇന്നുവരെ ഒരുവനിതയെയും ജയിപ്പിക്കാത്ത നാഗാലാന്‍ഡില്‍ ഇത്തവണ വിവിധ പാര്‍ട്ടികള്‍ക്കായി നാല് സ്ത്രീകളാണ് 14–ാം നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. എൻഡിപിപിയുടെ സൽഹൗതുവോനുവോ ക്രൂസ് ( വെസ്റ്റേൺ അംഗാമി),ഹെകാനി ജഖാലു (ദിമാപൂർ), കോൺഗ്രസിന്റെ റോസി തോംസൺ ടേനിങ്), ബിജെപിയുടെ കഹുലി സെമ (അതോയ്സു) എന്നിവരാണ് സ്ഥാനാർഥികൾ. 179 പുരുഷന്മാർക്കൊപ്പം (മത്സരമില്ലാതെ വിജയിച്ച ഒരാൾ ഒഴികെ) വിധി തേടുന്ന ഇവർ തിരഞ്ഞെടുപ്പിലെ പുതുമുഖങ്ങളുമാണ്.

nagalandwomencandidates
കഹുലി സെമ, ഹെകാനി ജഖാലു, സൽഹൗതുവോനുവോ ക്രൂസ്, റോസി തോംസൺ.

English Summary: Parties eye on tribal votes in Nagaland Elections - Special Round Up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com