‘വിഴിഞ്ഞത്ത് ആദ്യ കപ്പൽ സെപ്റ്റംബറിൽ; പദ്ധതി അതിവേഗം പൂർത്തിയാക്കും’
Mail This Article
തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖത്തിൽ സെപ്റ്റംബറിൽ ആദ്യ കപ്പൽ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകുമ്പോഴുള്ള തൊഴിൽ സാധ്യത സംബന്ധിച്ച് നെയ്യാറ്റിൻകര എംഎൽഎ കെ.ആൻസലന്റെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യത വലുതാണെന്നും പദ്ധതി അതിവേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടി സ്വീകരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ട്രാൻഷിപ്പ്മെന്റ് കണ്ടെയ്നർ തുറമുഖമായി വിഴിഞ്ഞത്തിനു മാറാൻ കഴിയും. സമുദ്രഗതാഗതത്തിലെ 30–40 ശതമാനം ചരക്കുനീക്കം നടക്കുന്ന പാതയിലാണ് വിഴിഞ്ഞം സ്ഥിതി ചെയ്യുന്നത്.
ലോകത്ത് പ്രധാന നഗരങ്ങളും വ്യവസായ കേന്ദ്രങ്ങളും വളർന്നുവന്നത് തുറമുഖങ്ങളോട് ചേർന്നാണ്. വിഴിഞ്ഞത്തിനു സമീപമായി വാണിജ്യകേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിനായി വ്യാവസായിക ഇടനാഴി വരും. ഇടനാഴിയുടെ ഇരുവശത്തും താമസിക്കുന്ന ജനങ്ങളെ പങ്കാളികളാക്കി ജനവാസകേന്ദ്രങ്ങളും വ്യവസായ കേന്ദ്രങ്ങളും ലോജിസ്റ്റിക് സെന്ററുകളും നിർമിക്കും. വിഴിഞ്ഞത്തേക്കുള്ള ചരക്കുനീക്കം സുഗമമാക്കാൻ 67 കിലോമീറ്റർ ദൈർഘ്യമുള്ള ഔട്ടർ റിങ് റോഡിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
English Summary: Construction of Vizhinjam port will be finished soon, first ship to arrive by September: CM Pinarayi Vijayan