ആശ്രയമറ്റ് ഒരു തമിഴ് കുടുംബം റെയിൽവേ സ്റ്റേഷനിൽ; വഴി തെളിച്ച് സുമനസ്സുകൾ – ചിത്രങ്ങൾ
Mail This Article
തിരുവനന്തപുരം ∙ തലച്ചോറിൽ ഗുരുതര രോഗം ബാധിച്ച മകനുമായി ആശ്രയമറ്റ് റെയിൽവേ പ്ലാറ്റ്ഫോമിൽ എത്തിയ തമിഴ്നാട് സ്വദേശികളുടെ കുടുംബത്തിനു ചികിത്സയ്ക്കും ജീവിതത്തിനും വഴികാട്ടിയായി കേരളം.
പതിനഞ്ചുകാരനായ മകൻ വി.ഗോപിനാഥനുമായി തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ എത്തിയ ബാലൻ– ശിരുംബൈ ദമ്പതികളുടെയും ഗോപിനാഥന്റെ സഹോദരി വിജയലക്ഷ്മിയുടെയും ദയനീയാവസ്ഥയ്ക്കാണ് ഏതാനും മണിക്കൂറുകൾ കൊണ്ട് പരിഹാരമായത്.
വർഷങ്ങളായി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ തലച്ചോറിലെ നീരുവീക്കത്തിന് ചികിത്സയിലാണു ഗോപിനാഥൻ. കിടപ്പായതിനാൽ ശരീരത്തിൽ ഉണ്ടായ വ്രണം ഭേദമായ ശേഷം രണ്ടാഴ്ച കഴിഞ്ഞു തിരിച്ചെത്തുമ്പോൾ ചികിത്സ തുടരാമെന്നാണ് ആശുപത്രി അധികൃതർ കുടുംബത്തെ അറിയിച്ചിരുന്നത്. അതിനാൽ തിരുച്ചിറപ്പള്ളിക്കു സമീപത്തെ തോങ്കുമലയിലെ ഗ്രാമത്തിലേക്കു തൽക്കാലം മടങ്ങാനായിരുന്നു കുടുംബത്തിന്റെ ഉദ്ദേശ്യം.
പ്ലാറ്റ്ഫോമിൽ ഈ കുടുംബത്തെ ഡ്യൂട്ടി സ്റ്റേഷൻ മാസ്റ്റർ കെ.ശ്രീകാന്ത് കണ്ടെത്തുമ്പോൾ അമ്മയുടെ മടിയിൽ അതീവ ഗുരുതരാവസ്ഥയിലായിരുന്നു ഗോപിനാഥൻ. മധുരയിൽ ഇറങ്ങി മറ്റൊരു ട്രെയിൻ തിരുച്ചിറപ്പള്ളിയിലേക്കുള്ള യാത്ര ഗോപിനാഥന് അപകടരമാകുമെന്നു മനസ്സിലാക്കിയ റെയിൽവേ അധികൃതർ, ആംബുലൻസ് ലഭിക്കുമോ എന്ന് അന്വേഷിച്ചു.
വിവരമറിഞ്ഞ് ഗ്ലോബൽ പീസ് അതോറിറ്റി എന്ന സംഘടനയുടെ ഭാരവാഹി സോണിയ മൽഹാർ ആംബുലൻസ് ഒരുക്കാമെന്ന് അറിയിച്ചു. ചികിത്സാചെലവുകൾ വഹിക്കാമെന്ന് ലയൺസ് ക്ലബ് 318എയുടെ സൗഹൃദ കൂട്ടായ്മയും വാഗ്ദാനം ചെയ്തു.
ഭാരവാഹികളായ ജെ.കെ.സേതുമാധവൻ, അലക്സ് കുര്യാക്കോസ്, ആർ.വി.ബിജു,ജി.വി.സുധീർകുമാർ, സന്തോഷ് ജേക്കബ്, അനിൽ കുമാർ, കെ.സുനിൽ തുടങ്ങിയവരാണ് എത്തിയത്. എസ്ബിഐ കാർഡ്സ് റിലേഷൻഷിപ് മാനേജർ സെയ്ദ് ഗൗസും റെയിൽവേ പോർട്ടർമാരും സഹായത്തിന് ഉണ്ടായിരുന്നു.
അടിയന്തര ആവശ്യത്തിനായി സ്റ്റേഷനിൽ ചില സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ യാത്രക്കാരിൽ നിന്നു ചെറിയ തുക സമാഹരിച്ചു. തുടർന്ന് വിദഗ്ധർ ഡോക്ടർമാരുമായി സന്നദ്ധപ്രവർത്തകരും മറ്റും ബന്ധപ്പെട്ടപ്പോൾ യാത്ര ഒഴിവാക്കാൻ ഉപദേശിച്ചു.
ഒടുവിൽ നന്തൻകോട് സെന്റ് ഗ്രിഗോറിയോസ് കാൻസർകെയർ സെന്ററിന്റെ തേജോഭവനത്തിൽ ഇടവക വികാരി ഫാ. ജോസഫ് ചാക്കോയും ട്രസ്റ്റികളും ചേർന്ന് ഇവർക്ക് മുറിയും സൗകര്യങ്ങളും ഒരുക്കി ആതിഥ്യമരുളി. തുടർന്നുള്ള ചികിത്സയുടെ ചെലവ് വഹിക്കമെന്ന് ലയൺസ് ക്ലബ് കൂട്ടായ്മ വാഗ്ദാനം ചെയ്തിട്ടുണ്ട്.
English Summary: Helping hands to Tamil family at Thiruvananthapuram