'യോഗ്യത' ഗവർണറുടെ ഇഷ്ടക്കാർക്ക്; നിയമനം നീട്ടി സർക്കാർ: വാഴ്സിറ്റികൾക്ക് വിസിയും ‘മസ്റ്റല്ല’!
Mail This Article
സംസ്ഥാനത്തെ പകുതിയോളം സർവകലാശാലകളിലും സ്ഥിരം വൈസ് ചാൻസലർമാരില്ല. സ്ഥിരം വിസി ഉള്ള സർവകലാശാലകളിൽ ആകട്ടെ യുജിസി ചട്ടം ലംഘിച്ചു നിയമനം ലഭിച്ചതിനാൽ അവരുടെ ഭാവി ഇനി എന്താകുമെന്ന് അറിയില്ല. ഇതിനു പുറമേ 66 ഗവ. ആർട്സ് ആൻഡ് സയൻസ് കോളജുകളിലും സ്ഥിരം പ്രിൻസിപ്പൽമാരില്ല. എല്ലായിടത്തും താൽക്കാലികക്കാരെ വച്ചാണ് ഭരണം നടത്തുന്നത്. അതായത് വർഷാവസാന പരീക്ഷ കഴിയുമ്പോൾ വിദ്യാർഥികൾ ജയിക്കും. എന്നാൽ സർക്കാരിന്റെ സ്വന്തം വിസിമാർ ജയിക്കുമോ എന്ന് ആർക്കും അറിയില്ല. വിസി നിയമനത്തിന്റെ പേരിൽ ഗവർണറും സർക്കാരും ഏറ്റുമുട്ടിയതോടെ തർക്കം കോടതിയിലും നിയമസഭയിലും നിരത്തിലും വരെ എത്തി. അടുത്ത അധ്യയന വർഷത്തിലേക്ക് കടക്കുമ്പോൾ വിദ്യാർഥികളുടെ ചോദ്യം ഒന്നു മാത്രം. അടുത്ത വർഷമെങ്കിലും വിസി നിയമനം നടക്കുമോ ? അതോ ഈ വർഷത്തെപ്പോലെ ഇൻചാർജ് ഭരണം അടുത്ത വർഷം തുടരുമോ ? ഭരണ തുടർച്ചയുടെ പേരിൽ വീമ്പിളിക്കുന്ന സർക്കാർ സർവകലാശാകളിൽ ഇൻചാർജ് ഭരണത്തുടർച്ചയാണോ ലക്ഷ്യമിടുന്നത്. എന്താണ് ഉന്നത വിദ്യാഭ്യാസ വകുപ്പിൽ സംഭവിക്കുന്നത് ? എന്തു കൊണ്ടാണ് ഇതൊക്കെ കണ്ടിട്ടും പ്രതിപക്ഷം പോലും കണ്ടില്ലെന്നു നടിക്കുന്നത് ?