അന്വേഷണത്തില്‍ ഒളിച്ചുകളി; എങ്ങുമെത്താതെ സ്വപ്നയുടെ ആദ്യ ഒത്തുതീര്‍പ്പ് കേസ്
Mail This Article
കോട്ടയം ∙ സ്വർണക്കടത്ത് കേസിൽ വീണ്ടും ഒത്തുതീർപ്പ് ആരോപണം ഉയരുമ്പോൾ, സ്വപ്ന സുരേഷ് ആദ്യം ഉന്നയിച്ച ഒത്തുതീർപ്പ് ആരോപണത്തിൽ സത്യം കണ്ടെത്തുന്നതിൽ സർക്കാരിന്‍റെ ഒളിച്ചുകളി. ഷാജ് കിരൺ മധ്യസ്ഥനായി മൊഴി മാറ്റിക്കാൻ ശ്രമിച്ചെന്ന കേസിലാണ് ഒന്‍പത് മാസമായിട്ടും അന്വേഷണം എങ്ങുമെത്താത്തത്. ഷാജ് കിരണിനെ അറസ്റ്റ് ചെയ്യില്ലെന്ന നിലപാടെടുത്ത ക്രൈംബ്രാഞ്ച് അന്വേഷണം പാതിവഴിയിൽ അവസാനിപ്പിച്ച മട്ടാണ്.
സ്വപ്ന ഉന്നയിച്ച ആദ്യ ഒത്തുതീർപ്പ് ആരോപണമായിരുന്നില്ല കഴിഞ്ഞ ദിവസത്തേത്. ഒന്‍പത് മാസം മുൻപ് അന്നത്തെ വിജിലൻസ് മേധാവി എം.ആർ.അജിത് കുമാർ നിയോഗിച്ച ഇടനിലക്കാരനായി ഷാജ് കിരൺ ഒത്തുതീർപ്പിന് ശ്രമിച്ചെന്നായിരുന്നു ആദ്യത്തേത്. ഫോൺ സംഭാഷണങ്ങൾ തെളിവായി പുറത്തുവിട്ടെങ്കിലും മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനയായിട്ടാണ് ആരോപണത്തെ സർക്കാർ കണ്ടത്. പി.സി.ജോർജും സ്വപ്നയും ചേർന്നാണ് നീക്കമെന്നും വിലയിരുത്തി.
കെ.ടി.ജലീലിനെക്കൊണ്ട് പരാതി നൽകിപ്പിച്ച് ഗൂഢാലോചനക്കുറ്റത്തിൽ സ്വപ്ന, പി.സി.ജോർജ്, സരിത് എന്നിവരെ പ്രതികളാക്കി. സരിത മുഖ്യസാക്ഷിയും. ഇടനിലക്കാരനായ ഷാജ് കിരണിനെ ചോദ്യം ചെയ്ത് സാക്ഷിയാക്കി മാറ്റിയതിനപ്പുറം ഒന്നും ചെയ്തില്ല. കേസെടുത്ത് 9 മാസം കഴിയുമ്പോഴും ഫൊറൻസിക് റിപ്പോർട്ട് ലഭിച്ചില്ലെന്ന പേരിൽ അന്വേഷണം മരവിപ്പിച്ചിരിക്കുകയാണ്. അതോടെ ഷാജ് കിരൺ എന്തിന് ഇടനിലക്കാരനായെന്നും എഡിജിപി എന്തിന് ഇടനിലക്കാരനെ വിളിച്ചെന്നുമുള്ള ചോദ്യത്തിന് ഉത്തരമില്ല. മാത്രമല്ല ഉത്തരം കിട്ടാനുള്ള വഴി അടയ്ക്കുകയും ചെയ്തു.
English Summary: Swapna Suresh's settlement allegation case followup