‘‘പിന്നണിയിലെ അജ്ഞാതനാര്? ’’: വിജേഷിനെതിരെ കർണാടക പൊലീസ് കേസെടുത്തെന്ന് സ്വപ്ന
Mail This Article
ബെംഗളൂരു∙ കണ്ണൂർ സ്വദേശിയായ അഭിഭാഷകനെന്നു പരിചയപ്പെടുത്തിയ വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്ന തന്റെ പരാതിയിൽ കർണാടക പൊലീസ് കേസെടുത്തെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ഫെയ്സ്ബുക് കുറിപ്പിലൂടെയാണ് സ്വപ്ന ഇക്കാര്യം അറിയിച്ചത്. ബെംഗളൂരുവിലെ കൃഷ്ണരാജപുര പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ചിത്രങ്ങളും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
വിജേഷ് പിള്ളയുമായി കൂടിക്കാഴ്ച നടത്തിയ ബെംഗളൂരുവിലെ ഹോട്ടലിൽ തെളിവെടുത്തുവെന്നും കുറിപ്പിൽ പറയുന്നു. കുറിപ്പിൽ ‘നായാട്ട് തുടങ്ങി സഖാക്കളെ’ എന്നും ചേർത്തിരുന്നുവെങ്കിലും പിന്നീട് അത് എഡിറ്റ് ചെയ്ത് ഒഴിവാക്കി. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ കോടതിയിൽ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിക്കാൻ വിജേഷ് പിള്ള എന്നയാൾ മുഖേന വൈറ്റ്ഫീൽഡിലെ ഹോട്ടലിൽ വിളിച്ചുവരുത്തി തന്നെ ഭീഷണിപ്പെടുത്തിയെന്നാണു സ്വപ്നയുടെ പരാതി.
സ്വപ്നയുടെ കുറിപ്പ്:
നായാട്ട് ആരംഭിച്ചു. എന്റെ പരാതിയിൽ കർണാടക പൊലീസ് ദ്രുത നടപടികൾ ആരംഭിച്ചു. കർണാടക പൊലീസ് വിജേഷ് പിള്ളക്കെതിരെ ക്രൈം റജിസ്റ്റർ ചെയ്ത് എന്റെ മൊഴി രേഖപ്പെടുത്തി. വിജേഷ് പിള്ള താമസിച്ച്, എനിക്ക് ഓഫർ തന്ന ഹോട്ടലിൽ കൊണ്ടുപോയി തെളിവും ശേഖരിച്ചു. വിജേഷ് പിള്ളയോടൊപ്പം മറ്റൊരാളും താമസിച്ചിരുന്നു എന്ന് ഹോട്ടൽ മാനേജ്മെന്റ് പൊലീസിനെ അറിയിച്ചു. ആരായിരിക്കും പിന്നണിയിൽ ഉള്ള ആ അജ്ഞാതൻ? നായാട്ട് തുടങ്ങി സഖാക്കളെ.
English Summary: Karnataka Police filed case against Vijesh Pillai over Swapna Suresh's complaint