കൂടെ മറ്റാരും ഉണ്ടായിരുന്നില്ല; കൂട്ടാളി ആരെന്ന് തെളിയിക്കാൻ വെല്ലുവിളിക്കുന്നു: വിജേഷ്
Mail This Article
ബെംഗളൂരു∙ സ്വപ്ന സുരേഷിനെ ബെംഗളൂരുവിൽവച്ചു ഭീഷണിപ്പെടുത്തിയെന്ന കേസിൽ വിജേഷ് പിള്ളയ്‌ക്കൊപ്പം ഹോട്ടലിൽ മറ്റൊരാൾ കൂടി താമസിച്ചിരുന്നെന്ന ആരോപണത്തോട് പ്രതികരിച്ച് വിജേഷ്. തന്റെ കൂടെ മറ്റാരും ഉണ്ടായിരുന്നില്ലെന്നു വിജേഷ് പറഞ്ഞു. ഹോട്ടലിൽ മുറിയെടുത്തത് ഒറ്റയ്ക്കാണ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാം. കൂട്ടാളി ആരെന്ന് തെളിയിക്കാൻ സ്വപ്നയെ വെല്ലുവിളിക്കുന്നുവെന്നും വിജേഷ് പറഞ്ഞു.
കണ്ണൂർ സ്വദേശിയായ അഭിഭാഷകനെന്നു പരിചയപ്പെടുത്തിയ വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്ന തന്റെ പരാതിയിൽ കർണാടക പൊലീസ് കേസെടുത്തെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു. ബെംഗളൂരുവിലെ കൃഷ്ണരാജപുര പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ചിത്രങ്ങളും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
വിജേഷ് പിള്ളയുമായി കൂടിക്കാഴ്ച നടത്തിയ ബെംഗളൂരുവിലെ ഹോട്ടലിൽ തെളിവെടുത്തുവെന്നും വിജേഷ് പിള്ളയോടൊപ്പം മറ്റൊരാളും താമസിച്ചിരുന്നു എന്ന് ഹോട്ടൽ മാനേജ്മെന്റ് പൊലീസിനെ അറിയിച്ചെന്നും സ്വപ്ന വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ചാണ് വിജേഷിന്റെ പ്രതികരണം.
കേസുമായി ബന്ധപ്പെട്ട് വിജേഷ് പിള്ളയോട് ഹാജരാകാൻ ആവശ്യപ്പെടുമെന്ന് പൊലീസ് അറിയിച്ചു. ഭീഷണിക്കേസുകളിലെ പ്രാഥമിക നടപടിയാണ് സ്വീകരിച്ചതെന്നും പൊലീസ് അറിയിച്ചു.
English Summary: Vijesh Pillai challenges Swapna Suresh