ADVERTISEMENT

ന്യൂഡൽഹി∙ പുതിയ മൊബൈൽ ഫോൺ വാങ്ങുമ്പോൾത്തന്നെ പ്രീ–ഇൻസ്റ്റാൾഡ് ആയി ലഭിക്കുന്ന മൊബൈൽ ആപ്ലിക്കേഷനുകൾ പിന്നീട് നീക്കാൻ കഴിയുന്നതായിരിക്കണമെന്ന നിബന്ധന വയ്ക്കാൻ കേന്ദ്രം ഒരുങ്ങുന്നു. ഐടി മന്ത്രാലയം കൊണ്ടുവരുന്ന പുതിയ സുരക്ഷാ നിയമം പ്രകാരം ഓപ്പറേറ്റിങ് സിസ്റ്റത്തിൽ വരുന്ന പുതിയ പ്രധാനപ്പെട്ട അപ്ഡേറ്റുകൾ കേന്ദ്രം നിർദേശിക്കുന്ന കമ്മറ്റിക്കുമുൻപിൽ നിർബന്ധമായും പരിശോധനയ്ക്കു വയ്ക്കണമെന്നും നിർദേശമുണ്ട്. സർക്കാർവൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പുതിയ നിയമത്തെ സംബന്ധിച്ചുള്ള കാര്യങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും നീക്കം ലോകത്തെ രണ്ടാമത്തെ വലിയ സ്മാർട്ഫോൺ വിപണിയായ ഇന്ത്യയിൽ പുതിയ ചലനങ്ങൾ സൃഷ്ടിക്കും. സാംസങ്, ഷഓമി, വിവോ, ആപ്പിൾ തുടങ്ങിയവയിൽ പ്രീ–ഇൻസ്റ്റാൾഡ് ആപ്ലിക്കേഷനുകൾ ഉണ്ട്. ചാരപ്രവർത്തനം, ഉപഭോക്താക്കളുടെ വിവരങ്ങൾ ഉപയോഗിച്ചുള്ള ദുരുപയോഗം തുടങ്ങിയ ആശങ്കകൾക്കിടെയാണ് പുതിയ നിയമം വരുന്നത്. ‘‘പ്രീ–ഇൻസ്റ്റാൾഡ് ആപ്ലിക്കേഷനുകൾ സുരക്ഷാരീതിയിൽ പരിഗണിക്കുമ്പോൾ ഒരു ദൗർബല്യമാണ്. ചൈന ഉൾപ്പെടെയുള്ള ഒരു വിദേശരാജ്യവും അതു ചൂഷണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കും. ഇതു ദേശസുരക്ഷയെ ബാധിക്കുന്ന വിഷയമാണ്’’ – സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

2020ലെ ഗൽവാൻ സംഘർഷത്തിനു പിന്നാലെ ടിക്ടോക് ഉൾപ്പെടെയുള്ള 300ൽ അധികം ചൈനീസ് ആപ്ലിക്കേഷനുകൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയിരുന്നു. ചൈനീസ് കമ്പനികൾ ഇന്ത്യയിൽ നടത്തിയ നിക്ഷേപങ്ങളും കേന്ദ്രം പരിശോധിച്ചിരുന്നു. ആഗോളതലത്തിലും ചൈനീസ് കമ്പനികളായ വാവെയ്, ഹിക്‌വിഷൻ തുടങ്ങിയ കമ്പനികളുടെ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിൽ പല രാജ്യങ്ങളും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വിദേശരാജ്യത്തെ പൗരന്മാരെ നിരീക്ഷിക്കാൻ ചൈന ഇതുവഴി ശ്രമിച്ചേക്കുമെന്ന ആശങ്കയാണ് ഈ നീക്കത്തിനു പിന്നിൽ. അതേസമയം, ചൈന ഈ ആരോപണങ്ങൾ എല്ലാം നിഷേധിച്ചിട്ടുണ്ട്.

∙ ഷഓമി, സാംസങ്, ഐഫോൺ

നിലവിൽ മിക്ക സ്മാർട്ഫോണുകളും ഡിലീറ്റ് ചെയ്യാൻ കഴിയാത്ത പ്രീ–ഇൻസ്റ്റാൾഡ് ആപ്ലിക്കേഷനുകൾ സഹിതമാണു വരുന്നത്. ചൈനീസ് സ്മാർട്ഫോൺ നിർമാതാക്കളായ ഷഓമിയുടെ ആപ്പ് സ്റ്റോർ ഗെറ്റ്ആപ്പ്സ്, സാംസങ്ങിന്റെ പേമെന്റ് ആപ്പ് ആയ സാംസങ് പേ മിനി, ഐഫോൺ നിർമാതാക്കളായ ആപ്പിളിന്റെ സഫാരി ബ്രൗസർ തുടങ്ങിയവ ഡിലീറ്റ് ചെയ്യാൻ പറ്റാത്ത തരത്തിലാണ് ഉള്ളത്. പുതിയ നിയമം അനുസരിച്ചത്, ഇത്തരം ആപ്ലിക്കേഷനുകൾ അൺഇൻസ്റ്റാൾ ചെയ്യാനുള്ള ഓപ്ഷനും പുതിയ ഫോണുകളിൽ ഉണ്ടായിരിക്കണം. മാത്രമല്ല, പുതിയ ഫോൺ മോഡലുകൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ഏജൻസി അംഗീകരിച്ച ലാബിൽ പരിശോധനയ്ക്കു വിധേയമാക്കണമെന്നും നിർദേശിക്കുന്നു. ഓപ്പറേറ്റിങ് സിസ്റ്റത്തിലെ ഓരോ പ്രധാന അപ്ഡേഷനും ഉപഭോക്താക്കളുടെ ഇടയിലേക്കു വിടുന്നതിനു മുൻപു നിർബന്ധമായും അധികൃതരെ അറിയിച്ച് സ്ക്രീനിങ്ങിനു വിധേയമാക്കണം.

നിയമം പ്രാബല്യത്തിൽ വന്നാൽ സ്മാർട്ഫോൺ നിർമാതാക്കൾ ഒരു വർഷത്തിനുള്ളിൽ ഇക്കാര്യങ്ങൾ നടപ്പിൽവരുത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഇക്കാര്യത്തെക്കുറിച്ചുള്ള സ്ഥീരീകരണത്തിന് റോയിട്ടേഴ്സ് ബന്ധപ്പെട്ടെങ്കിലും സ്മാർട്ഫോൺ കമ്പനികളും ഐടി മന്ത്രാലയവും പ്രതികരിച്ചില്ല.

∙ ചൈനീസ് കമ്പനികൾക്കു മേധാവിത്തം

അതിവേഗം വളരുന്ന സ്മാർട്ഫോൺ വിപണിയായ ഇന്ത്യയിൽ ചൈനീസ് നിർമാതാക്കളാണ് അരങ്ങുവാഴുന്നത്. ഷഓമിയും ബിബികെ ഇലക്ട്രോണിക്സിന്റെ വിവോ, ഒപ്പോ ഫോണുകളുമാണ് രാജ്യത്തു വിൽക്കപ്പെടുന്ന സ്മാർട്ഫോണുകളിൽ പകുതിയും കീഴടക്കിയിരിക്കുന്നത്. ദക്ഷിണ കൊറിയയുടെ സാംസങ്ങിന് ഈ വിപണിയിൽ 20% പങ്കാളിത്തമുണ്ട്. ഐഫോൺ നിർമാതാക്കളായ ആപ്പിളിനാകട്ടെ ആകെ മൂന്നു ശതമാനം പങ്കാളിത്തമേയുള്ളൂ. യൂറോപ്യൻ യൂണിയനും പ്രീ–ഇൻസ്റ്റാൾ‍ഡ് ആപ്ലിക്കേഷനുകൾ നീക്കണമെന്ന നിബന്ധന വച്ചിട്ടുണ്ടെങ്കിലും ഇന്ത്യ നടപ്പിൽ വരുത്താൻ ഉദ്ദേശിക്കുന്ന സ്ക്രീനിങ് അവർ നടപ്പാക്കിയിട്ടില്ല. നിലവിൽ ഒരു സ്മാർട്ഫോൺ ഇന്ത്യയിൽ വിൽക്കുന്നതിനു സുരക്ഷാ പരിശോധനകൾക്കു വിധേയമായി അംഗീകാരം ലഭിക്കണമെങ്കിൽ 21 ആഴ്ചയെടുക്കും. പുതിയ നിയമത്തോടെ ഈ കാലാവധി ഇനിയും നീളുമെന്ന ആശങ്കയും സ്മാർട്ഫോൺ നിർമാതാക്കൾ പങ്കുവയ്ക്കുന്നു.

English Summary: Government's Big Security Plan Targets Pre-Installed Phone Apps: Report  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com