‘സമാധാന നൊബേലിന് മോദിയെ പരിഗണിക്കുന്നു’: വാർത്ത വ്യാജമെന്ന് നൊബേൽ സമിതി അംഗം
Mail This Article
ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് പരിഗണിക്കുന്നതായി താൻ പറഞ്ഞതായി വന്ന വാർത്ത വ്യാജമെന്ന് നൊബേൽ സമ്മാന കമ്മിറ്റി ഡപ്യൂട്ടി ലീഡർ അസ്‌ലെ തോജെ. മോദിയെ നൊബേലിനു പരിഗണിക്കുന്നതായി ഇന്ത്യയിൽ സന്ദർശനത്തിനെത്തിയ തോജെ പറഞ്ഞതായി ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ഒരു ഇംഗ്ലിഷ് ടിവി ചാനലാണ് വാർത്ത നൽകിയത്. തൊട്ടുപിന്നാലെ ഇത് സംബന്ധിച്ച് മറ്റു മാധ്യമങ്ങളും വാർത്ത നൽകി.
മോദി സമാധാന മൊബേൽ പട്ടികയിൽ ഉണ്ടെന്നതു സംബന്ധിച്ച് ഒരു ട്വീറ്റും ഇതിനിടെ വൈറലായി. 15 ലക്ഷത്തോളം പേരാണ് ഈ ട്വീറ്റ് കണ്ടത്. നിരവധി പേർ ഇത് റീട്വീറ്റും ചെയ്തു. നൊബേൽ സമിതിയുടെ ഡപ്യൂട്ടി ലീഡർ എന്ന നിലയിലല്ല തന്റെ ഇന്ത്യൻ സന്ദർശനമെന്നും ഇന്റർനാഷനൽ പീസ് ആൻഡ് അണ്ടർസ്റ്റാൻഡിങ് ഡയറക്ടർ എന്ന നിലയിലും ഇന്ത്യ സെന്റർ ഫൗണ്ടേഷനുമായി ബന്ധപ്പെട്ടുമാണ് താൻ ഇന്ത്യയിലെത്തിയതെന്നും തോജെ വിശദീകരിച്ചു.
English Summary: "Its fake news", Nobel Committee member on reports of PM Modi being considered for Nobel Prize